Your Image Description Your Image Description

ഡല്‍ഹി: ജമ്മു കാശ്മീരിന്റെ വികസനം മുടക്കാന്‍ വരുന്നവര്‍ ആദ്യം തന്നെ നേരിടണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ എല്ലാക്കാലത്തും പാകിസ്ഥാന് നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ നല്കുമെന്നും ചിനാബ് പാലമടക്കം ജമ്മു കാശ്മീരിലെ സുപ്രധാന റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ജമ്മു കാശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിന് വികസനത്തിലൂടെയാണ് ഇന്ത്യയുടെ മറുപടിയെന്ന സന്ദേശമാണ് നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ആര്‍ച്ച് പാലമായ ചിനാബ് പാലവും, ആദ്യത്തെ കേബിള്‍ കണക്ട് അഞ്ചി റെയില്‍ പാലവും മോദി ഉദ്ഘാടനം ചെയ്തു. ദേശീയ പതാക വീശി മോദി ഈ പാലങ്ങളിലൂടെ നടന്നു. ഉദ്ദംപൂര്‍ – ശ്രീനഗര്‍ – ബാരാമുള്ള റെയിവേ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് രണ്ട് പാലങ്ങളും. കത്ര – ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

1.3 കിമീ നീളമുള്ള ചിനാബ് പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ്. ഈഫല്‍ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം വരുമിത്. 725.5 മീറ്റര്‍ നീളമുള്ള അഞ്ജി പാലം 96 കേബിളുകളുപയോഗിച്ച് 11 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജമ്മു കാശ്മീരിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ കോച്ചുകളില്‍ പ്രത്യേകം സൗകര്യങ്ങളും, എല്ലാ കാലവസ്ഥയിലും ഓടാന്‍ സാധിക്കുന്നതുമാണ് വന്ദേ ഭാരത് ട്രെയിനുകള്‍. റോഡ് മാര്‍ഗം 6 മണിക്കൂറെടുക്കുന്ന കത്ര – ശ്രീനഗര്‍ യാത്ര വന്ദേഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂറായി ചുരുങ്ങും. പൂഞ്ചില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് രണ്ടു ലക്ഷം വരെയുള്ള അധിക ധനസഹായവും മോദി ഇന്ന് പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ നരേന്ദ്ര മോദി ട്രംപിനു കീഴടങ്ങി എന്ന് ഇന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചപ്പോഴാണ് സേനകളുടെ വിജയം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി ഇതിനു മറുപടി നല്കാനുള്ള ശ്രമം കൂടി ജമ്മുകശ്മീരില്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *