Your Image Description Your Image Description

മനാമ: ബഹ്റൈനിലെ അല്‍ റാംലിയില്‍ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ എട്ട് കാലുകളുള്ള വിചിത്രജീവിയെ തിരിച്ചറിഞ്ഞു. അത് ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരിച്ചു. ഈ ജീവിയെ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ എല്ലാവരും ആദ്യം സംശയിച്ചിരുന്നത് ഇത് അന്യ​​ഗ്രഹ പ്രാണിയാണെന്നായിരുന്നു. നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ഈ ഒട്ടക ചിലന്തികൾ മാംസഭോജികളാണ്. പ്രാണികൾ, എലികൾ, പല്ലികൾ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. ​ഗാലിയോഡ്സ് അറബ്സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഒരു വർഷം വരെ മാത്രമാണ് ഇതിന് ആയുസ്സ് ഉള്ളത്. ഇവ യഥാർത്ഥത്തിൽ ചിലന്തികളല്ല, സോൾപ്യൂ​ഗിഡ്സ് എന്ന വിഭാ​ഗത്തിൽപ്പെട്ടവയാണ്. തണുപ്പ് കാലങ്ങളിൽ ഈ ജീവികളെ പുറത്ത് കാണാൻ കഴിയില്ല. എന്നാൽ കാലാവസ്ഥ മാറുകയും താപനില ഉയരുകയും ചെയ്യുന്നതോടെ ഇവയെ പുറത്ത് കാണാൻ കഴിയും. ഈ ജീവിയുടെ കുത്തേറ്റാൽ അസഹനീയമായ വേദനയുണ്ടാകുമെന്നും എന്നാൽ, ഇതിന് വിഷമില്ലാത്തതിനാൽ മനുഷ്യർക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും അഷൂർ വ്യക്തമാക്കി.

മരുഭൂമികളിൽ മാത്രമല്ലാതെ പച്ചക്കറി കൃഷിയിടങ്ങളിലും ഇവയെ കാണാൻ കഴിയും. സൗദി അറേബ്യയിൽ നിന്നുമുള്ള പഴം-പച്ചക്കറി കയറ്റുമതിയിലൂടെയായിരിക്കാം ഈ ജീവികൾ ബഹ്റൈനിലെത്തിയതെന്ന് അഷൂർ സംശയം പ്രകടിപ്പിച്ചു. മാർച്ച് അവസാനത്തോടെയും ഏപ്രിലിന്റെ തുടക്കത്തിലുമാണ് സാധാരണയായി ഒട്ടക ചിലന്തികൾ പുറം പ്രദേശങ്ങളിൽ സജീവമാകുന്നത്. ഇത് ആദ്യമായല്ല രാജ്യത്ത് ഒട്ടക ചിലന്തികളെ കാണുന്നതെന്ന് അഷൂർ പറഞ്ഞു. ഇതിന് മുൻപ് 2013ൽ സനദിലാണ് ആദ്യമായി ഈ ജീവികളെ കണ്ടെത്തിയത്.

താമസക്കാർ ആരെങ്കിലും വീടിനുള്ളിൽ ഈ ജീവികളെ കണ്ടെത്തിയാൽ ഉടൻതന്നെ ആ​രോ​ഗ്യ മന്ത്രാലയത്തിന്റെ 80008100 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അഷൂർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *