തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി യുവാക്കൾ പിടിയിൽ. മുൻ കാപ്പ പ്രതിയും സംഘവുമാണ് അറസ്റ്റിലായത്. ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി 34 കാരനായ പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം സ്റ്റേഷനിൽ രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ആളാണ് ബിജു.
ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോട് കൂടി കല്ലമ്പലം മേടവിളയിൽ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്ന പ്രതിയോഗിയെ വകവരുത്തുന്നതിനായാണ് പ്രതികൾ അവിടെ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി തമ്പടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി പ്രതികളിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലെത്തിച്ച് നിർവീര്യമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.