Your Image Description Your Image Description

ലക്‌നൗ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഗീത ശർമ (30) എന്ന യുവതിയെ കൊലപ്പെടുത്തിയ ഗിരിജാ ശങ്കർ എന്നയാളാണ് അറസ്റ്റിലായത്. റായ്ബറേലി സ്വദേശിനിയായ ​ഗീത റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു. ഇവർ കുറച്ചുകാലമായി പിജിഐയിൽ ഗിരിജാ ശങ്കർ എന്നയാൾക്കൊപ്പമായിരുന്നു താമസം. വിവാഹിതനായ ​ഗിരിജ ശങ്കർ കുടുംബം അറിയാതെയാണ് ​ഗീതയ്ക്കൊപ്പം കഴിഞ്ഞത്. ഇതിനിടെ യുവതി വിവാഹത്തിന് നിർബന്ധിച്ചു. ഇതോടെയാണ് ​ഗീതയെ കൊലപ്പെടുത്താൻ കാമുകൻ തീരുമാനിച്ചത്.

​ഗീതയും ​ഗിരിജ ശങ്കറും തമ്മിൽ കുറച്ച് കാലങ്ങളായി കടുത്ത അസ്വാരസ്യങ്ങളായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഗീത സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൂടാതെ ഗീതയുടെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ട്. അതിൽ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് നൽകിയിട്ടുള്ളത്. ഈ തുക തട്ടിയെടുക്കാൻ ഗിരിജാശങ്കർ ഗീതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗീതയെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് സ്‌നേഹം നടിച്ച് കാറിൽ കയറ്റുകയായിരുന്നു പ്രതി. പിജിഐ പ്രദേശത്ത് വച്ച് കാറിന്റെ പിറകിൽ നിന്ന് എന്തോ ശബ്ദം വരുന്നുവെന്നും ഇറങ്ങിനോക്കാമോ എന്നും ഇയാൾ ആവശ്യപ്പെട്ടു. കാറിന്റെ പിറക് വശത്ത് നിന്ന ഗീതയുടെ ശരീരത്തിൽ ഇടിപ്പിക്കുകയായിരുന്നു. മരണം ഉറപ്പിക്കാൻ രണ്ട് തവണകൂടി കാർ കയറ്റിയിറക്കിയ ശേഷം ഇയാൾ യുവതിയുടെ സഹോദരനെ വിളിക്കുകയായിരുന്നു.

ഗീതയ്ക്ക് അപകടം പറ്റിയെന്ന് പറഞ്ഞാണ് ഗിരിജാ ശങ്കർ ഗീതയുടെ സഹോദരനെ വിളിക്കുന്നത്. സംശയം തോന്നിയ സഹോദരൻ പൊലീസിൽ പരാതി നൽകി. വിശദമായ പരിശോധനയിൽ ഗിരിജാ ശങ്കറിന്റെ കാറിന്റെ ടയറിൽ രക്തം പറ്റിപ്പിടിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് അയാളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *