Your Image Description Your Image Description

ഗ്വാളിയര്‍: മധ്യപ്രദേശില്‍ നാടിനെ നടുക്കി ദുരഭിമാനക്കൊല. വിവാഹത്തിന് നാല് ദിവസം മുമ്പ് മകളെ പിതാവ് വെടിവെച്ച് കൊന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി നില്‍ക്കേയാണ് മകളെ പിതാവ് വെടിവെച്ച് കൊന്നത്. ഗ്വാളിയര്‍ ഗോലകാ മന്ദിര്‍ ഏരിയയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. തനു ഗുര്‍ജാര്‍ എന്ന 20 വയസുകാരിയെ ആണ് പിതാവ് മഹേഷ് ഗുര്‍ജാര്‍ നാടന്‍ തോക്കുകൊണ്ട് പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നത്. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.തനുവും മഹേഷ് എന്ന യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന വിവരം തനു പറയുന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിര്‍ബന്ധിക്കുകയാണെന്ന് ആരോപിച്ച് തനു സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തനിക്ക് പിതാവ് നിശ്ചയിച്ച വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി വെളിപ്പെടുത്തി.ഈ വീഡിയോ പുറത്ത് വന്നാല്‍ താന്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു പറയുന്നത് വീഡിയോയില്‍ കാണാം. വിക്കി എന്ന യുവാവുമായി താന്‍ ആറ് വര്‍ഷമായി പ്രണയിത്തിലാണെന്നാണ് യുവതി പറയുന്നത്. വിക്കിയെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹം. നവവരന്‍ മഹേഷിനെയും കുടുംബത്തെയും പിതാവിനെയും വിഷമിപ്പിക്കുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും യുവതി പറയുന്നു.

വീഡിയോ പുറത്ത് വന്ന് നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതകം നടന്നത്.വീഡിയോ വൈറലായതോടെ ജില്ലാ പൊലീസ് മേധാവി ധര്‍മ്മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഹേഷിന്റെ വീട്ടിലെത്തി. തനുവുമായി സംസാരിച്ചെങ്കിലും യുവതി വീട്ടില്‍ നില്‍ക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് യുവതിയെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായി. ഇതിനിടെയിലാണ് മകളോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തെത്തിയ മഹേഷ് ഗുര്‍ജാര്‍ നാടന്‍ തോക്കുപയോഗിച്ച് മകളെ വെടിവെക്കുകയായിരുന്നു.

ബന്ധുവായ രാഹുലിന്റെ സഹായത്തോടെയാണ് മഹേഷ് മകളെ വെടിവെച്ച് വീഴ്ത്തിയത്. മഹേഷ് മകളുടെ നെഞ്ചിലാണ് വെടിവെച്ചത്. തോക്ക് വാങ്ങി രാഹുലും തനുവിന് നേരെ വെടിയുതിര്‍ത്തു. തനുവിന്റെ നെറ്റിയിലും കഴുത്തിലും കണ്ണിനും മൂക്കിനുമിടയിലുള്ള ഭാഗത്താണ് രാഹുല്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തുവെച്ചു തന്നെ തനു മരിച്ചു. സംഭവത്തിന് പിന്നാലെ മഹേഷ് ഗുര്‍ജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തോക്കുമായി രാഹുല്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *