Your Image Description Your Image Description

തൃശൂർ:നാലുവര്‍ഷ ബിരുദ കോഴ്‌സിനെപ്പറ്റി ഒരാശങ്കയും ആര്‍ക്കും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിയമസഭയില്‍ വ്യക്തമാക്കി.
പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് പുതിയ പദ്ധതിയിലേക്ക് പ്രവേശിക്കാന്‍ നാം നടത്തിയ മുന്‍പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും അക്കമിട്ടു നിരത്തി മന്ത്രി ഡോ. ബിന്ദു മറുപടി പറഞ്ഞു. പൊതുസമൂഹത്തില്‍
ഇതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ത്തുന്നത് ആശാസ്യമല്ലെന്നും തുടര്‍ന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയ-അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാവും നാലുവര്‍ഷ ബിരുദ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. എല്ലാ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും സ്കിൽ ഡവലപ്പ്മെൻ്റ് ആൻ്റ് കരിയർ കൗൺസിലിങ്ങ് സെൻറർ എന്ന സവിശേഷ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികളായി വരികയാണ്. ഈ കേന്ദ്രങ്ങളില്‍ സ്‌കില്‍ നല്‍കാനും ഇന്റേണ്‍ഷിപ്പ് നല്‍കാനും കഴിവുള്ള സ്ഥാപനങ്ങളെ എം പാനല്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള അസാപ്, കെയ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ സ്‌കില്‍ എന്‍ഹാന്‍സ് മെന്റുമായി ബന്ധപ്പെട്ട് കലാലയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതുപോലെ കണക്ട് കരിയര്‍ ടു ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം ഐഇഡിഎസുകള്‍ ഇതിനകം നമുക്ക് ഡവലപ് ചെയ്യാന്‍ സാധിച്ചു. അത് എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കാനാണ് പദ്ധതി.

വളരെയധികം ഗൃഹപാഠം ചെയ്ത് സമയമെടുത്ത് എല്ലാ പരിശീലന പരിപാടികളും നടപ്പിലാക്കി മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ട് തന്നെയാണ് പ്രോഗ്രാമിലേക്ക് പ്രവേശിച്ചതുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ (ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം ചിട്ടപ്പെടുത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റേയും യു.ജി.സി കരിക്കുലത്തിന്റെയും പൊതുവായ ഘടനയെ അംഗീകരിക്കുമ്പോള്‍ തന്നെ അവയുടെ പ്രതിലോമകരമായ അംശങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണിത് ചെയ്തത്. നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി സാമൂഹ്യനീതി സങ്കല്‍പ്പനങ്ങള്‍ ഉയര്‍ത്തിപ്പിച്ചുകൊണ്ടും ശാസ്ത്രീയ വീക്ഷണം നിലനിര്‍ത്തിക്കൊണ്ടും ആണ് നമ്മുടെ കരിക്കുലത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഒന്നരവര്‍ഷക്കാലത്തോളം സര്‍ക്കാര്‍, സര്‍വ്വകലാശാല, കോളേജ് തലങ്ങളില്‍ ഇതിനായി മുന്നൊരുക്കങ്ങള്‍ നടത്തി. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനൊപ്പം പരീക്ഷാ പരിഷ്‌കരണത്തിനും നിയമപരിഷ്‌കരണത്തിനും നിയമിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായി കരിക്കുലം കമ്മിറ്റി രൂപീകരിക്കുകയും സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി സമഗ്ര കരിക്കുലം തയ്യാറാക്കപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളും അധ്യാപകര്രും വിദ്യാര്‍ത്ഥികളും അനധ്യാപകരുമടക്കം എല്ലാ സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനേയും പങ്കെടുപ്പിച്ച് സര്‍ക്കാര്‍ തലത്തിലും സര്‍വ്വകലാശാലാ തരത്തിലും നിരവധി ചര്‍ച്ചകളും ശില്പശാലകളും കോണ്‍ഫറന്‍സുകളും നടത്തി. എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചാണ് ഇതെല്ലാം സംഘടിപ്പിച്ചത്. അതുപോലെ താഴെതട്ടില്‍ കോളേജ് തലം വരെ കരിക്കുലത്തിന്റെ വിശദാംശങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. സര്‍വ്വകലാശാലാ തലത്തില്‍ എല്ലാ സര്‍വ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍
വൈസ് ചെയര്‍മാനും പങ്കെടുത്ത നിരവധി പരിശീലന പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാലകളിലും സിലബസുകള്‍ പൂര്‍ണ്ണമായി തയ്യാറാക്കിക്കൊണ്ട് തന്നെയാണ് നമ്മള്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. അധ്യാപകര്‍ക്ക് ഇതിനാവശ്യമായിട്ടുള്ള പരിശീലനങ്ങള്‍ നല്‍കി വരുന്നുണ്ട്. മഹാരാജാസ് കോളേജ് പോലെ വലിയ കോളേജുകളില്‍ ഒരു പാട് പരീക്ഷകള്‍ ഉണ്ടെങ്കില്‍ അതിന് ആനുപാതികമായി അധ്യാപകരും അനധ്യാപകരും അവിടെ ലഭ്യവുമാണ് – മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *