Your Image Description Your Image Description

ഇടുക്കി: രണ്ടര കിലോമീറ്റർ നീളം വരുന്ന മാങ്കുളം പദ്ധതിയുടെ മുഖ്യതുരങ്കം ഏഴ് ദിവസത്തിനുള്ളിൽ പൂർണമായി തുറക്കാനുള്ള പരിശ്രമത്തിലാണ് കെ എസ് ഇ ബി. കരാറുകാരനും കെ എസ് ഇ ബി മാങ്കുളം ജലവൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരും ആണ് 39 മീറ്റർ നീളത്തിൽ ഏഴ് ദിവസം കൊണ്ട് പാറ തുരന്ന് തുരങ്കമുണ്ടാക്കാനുള്ള പ്രയത്നം ഏറ്റെടുത്തിരിക്കുന്നത്. കെ എസ് ഇ ബി വ്യക്തമാക്കുന്നത് ഈ ദിവസത്തിനുള്ളിൽ മുഖ്യതുരങ്കം പൂർണ്ണമായും തുറക്കുമെന്നാണ്.

പ്ലാൻ ചെയ്തതിനും നാല് മാസം മുമ്പാണ് ഹെഡ്റേസ് ടണലിൻറെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് സവിശേഷത. ഒക്ടോബർ 10 ഓടെ ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കും. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിൻറെ സഹായത്തോടെയാണ് ടണൽ നിർമ്മാണം പുരോഗമിക്കുന്നത്. ദൃഢതയുള്ള പാറയുടെ സാന്നിധ്യവും, കരാറുകാരൻറെ അസാധാരണമായ പ്രവർത്തനമികവും പദ്ധതി കാര്യാലയത്തിലെ മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും നാട്ടുകാരുടെ സഹകരണവുമാണ് റെക്കോർഡ് സമയത്തിൽ ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഊർജം പകരുന്നതെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.

പവർ ഹൗസ് റോഡിലെ പെരുമ്പൻകുത്ത് പാലവും 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും രണ്ട് കിലോമീറ്റർ നീളത്തിൽ അഡിറ്റിലെക്കുള്ള വനപാതയും 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്ടും 90 മീറ്റർ ആഴമുള്ള സർജും മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂർത്തിയായി കഴിഞ്ഞു. 51 ഡിഗ്രി ചരിവിലുള്ള തുരങ്കത്തിൻറെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിൻറെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണമാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *