Your Image Description Your Image Description

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 178 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ടസ്മിന്‍ ബ്രിട്‌സ് (52), അന്നെകെ ബോഷ് (40) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍ എന്നിരവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം സജന സജീവന്‍ ഒരു ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്.

മോശമല്ലാത്ത തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ബ്രിട്‌സ് – ലൗറ വോള്‍വാര്‍ഡ് സഖ്യം 43 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറലെ ആദ്യ പന്തില്‍ ടസ്മിനെ പുറത്താക്കി പൂജ വസ്ത്രക്കറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. മൂന്നാമതെത്തിയ മരിസാനെ കാപ്പ് (20) ടസ്മിനൊപ്പം 32 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്നെത്തിയ ബോഷ്, ബ്രിട്‌സിനൊപ്പം 38 റണ്‍സും ചേര്‍ത്തു. ബ്രിട്‌സ് പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ റണ്‍നിരക്ക് താഴ്ന്നു. ക്ലോ ട്രോണ്‍ (12), നദൈന്‍ ഡി ക്ലാര്‍ക്ക് (14) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ബോഷ് വീണു. അന്നെരീ ഡെര്‍ക്‌സെന്‍ (12), എലിസ്-മാരി മാക്‌സ് (1) പുറത്താവാതെ നിന്നു.

രണ്ടാം ഓവറില്‍ പന്തെറിയാനെത്തിയ സജനയ്ക്ക് ഒരു വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. ടസ്മിനെ വിക്കറ്റ് കീപ്പര്‍ ഉമാ ഛേത്രി സ്റ്റംപ് ചെയ്‌തെങ്കിലും വിക്കറ്റ് നല്‍കിയില്ല. സ്റ്റംപിന് മുന്നില്‍ നിന്നാണ് ഉമ പന്ത് കയ്യിലൊതുക്കുന്നത്. ഇതോടെ അംപയര്‍ പന്ത് നോബോള്‍ വിളിച്ചു.
ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), എസ് സജന, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, അരുന്ധതി റെഡ്ഡി, രാധ യാദവ്.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, മാരിസാന്‍ കാപ്പ്, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലെര്‍ക്ക്, ആനെക്കെ ബോഷ്, ആനെറി ഡെര്‍ക്സെന്‍, എലിസ്-മാരി മാര്‍ക്സ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.

 

Leave a Reply

Your email address will not be published. Required fields are marked *