Your Image Description Your Image Description

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൻ്റെ കടം വർധിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. റെയിൽവെ കേരളത്തിൽ ഉള്ള വണ്ടികൾ നിർത്തുന്ന നിലയാണ്. ജനം ദുരിതത്തിലാണ്. പല സംസ്ഥാനങ്ങളും ഹൈ സ്പീഡ് റെയിൽ വരണം എന്ന് യോഗത്തിൽ പറഞ്ഞു. മെട്രോ റെയിൽ വികസിപ്പിക്കണം എന്നും പല സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. സ്ക്രാപ്പ് പോളിസിയിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് സഹായം നൽകണം എന്നും ആവശ്യപ്പെട്ടു. ബിഹാർ കടമെടുപ്പ് പരിധി 1 ശതമാനം വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. അനുവദിച്ച തുക ലഭിക്കാത്തതാണ് കേരളത്തിൻ്റെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എന്താണ് എന്ന് അറിയാത്തവർ കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പോയത് പോലെ പോയാൽ മതിയെന്ന് യുഡിഎഫ് എംപിമാർ വിചാരിക്കുമെന്ന് കരുതുന്നില്ല. എംപിമാർ കുറച്ചു കൂടി ശക്തമായി കേരളത്തിൻ്റെ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കണം. സിൽവർ ലൈൻ പദ്ധതിക്ക് കേരളം അനുമതി തേടിയെന്നും തമിഴ്‌നാടും ഹൈ സ്പീഡ് റെയിൽ പദ്ധതി ആവശ്യപ്പെട്ടെന്നും പറഞ്ഞ ധനമന്ത്രി ഇതേ ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിക്കുന്നുണ്ടെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *