
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും, ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനമായാലും അത് ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചപ്പോൾ സ്ത്രീകൾ പുറത്തിറങ്ങുന്നതാണ് അതിന് കാരണമെന്നും അവർ വീട്ടിൽ അടങ്ങിയിരിക്കണമെന്നുമായിരുന്നു മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിന് സമാനമായ പരാമർശമാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരും നടത്തിയിരിക്കുന്നതെന്ന് എം.എ. ബേബി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ ഈ പ്രസ്താവനയിൽ കാന്തപുരം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്യപുരുഷന്മാർക്കിടയിൽ പൊതുവേദികളിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുമുള്ള കാന്തപുരത്തിന്റെ വിവാദ പ്രസ്താവന മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശത്തിന്റെ ഭാഗമായാണ് പുറത്തുവന്നത്. ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്ന പേരിലുള്ള ഈ നിലപാട് സമൂഹത്തിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
