
തിരുവനന്തപുരം: എന്തിനാണ് എസ്എഫ്ഐ രണ്ടു ദിവസമായി സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തില. കഴിഞ്ഞ ദിവസം എസ്എഫ്ഐ സമരത്തിന് നേരെ നടന്നത് പൊലീസ് രാജാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
“എന്തിനാണീ സമരം എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. എന്തിനു വേണ്ടിയാണ് എസ്.എഫ്.ഐയുടെ ഈ സമരമെന്ന് പ്രതിപക്ഷ നേതാവ് ഞങ്ങളോട് പറയണം. എസിപിയുടെ കഴുത്തിന് കുത്തിപ്പിടിക്കുക, പൊലീസുകാരെ മർദിക്കുക, അവരുടെ കൈയ്യിൽ ഇരിക്കുന്ന ഷീൽഡ് എടുത്ത് അവരെ തന്നെ അടിക്കുക, പൊലീസ് വളരെ സംയമനം പാലിച്ചിട്ടാണ് അവിടെ പെരുമാറിയത്. അല്ലെങ്കിൽ ഇന്നലെ അവിടെ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്? ഒരു എസിപിയുടെ കൊങ്ങക്ക് കേറി പിടിച്ച് കൊല്ലാൻ ശ്രമിക്കുന്നത് ശരിയാണോ?” – ചെന്നിത്തല ചോദിച്ചു.
“ദയവായി പൊലീസ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കണം. പൊലീസ് ആരെയും ആക്രമിക്കാൻ തയ്യാറല്ല. അവർ നിയമപാലകരാണ്. അവർ നിയമം പാലിക്കാൻ വേണ്ടിയേ നിൽക്കുകയുള്ളൂ. ഒരുതരത്തിലും ആരോടും പെലീസ് അതിക്രമങ്ങൾ കാണിക്കരുതെന്ന് പ്രത്യേക നിർദേശമുള്ളതാണ്. ‘ഓപ്പറേഷൻ തുഫാൻ’ ഈ നാടിന്റെ ആവശ്യമാണ്. തലമുറകളെ രക്ഷിക്കാൻ വേണ്ടിയിട്ടാണത് ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി നിർവഹിക്കുമ്പോൾ അവരെ ആക്രമിക്കുന്ന പല സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് നേരെ ശക്തമായ നടപടി ഉണ്ടാകും.” – ആഭ്യന്തരമന്ത്രി പറഞ്ഞു.
