Your Image Description Your Image Description

കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയിലെ റോഡുകളില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ട് നീക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാ വികസനസമിതി. എഡിഎം ആശാ സി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, ദലീമ ജോജോ, തോമസ് കെ തോമസ് എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ വിവിധ മേഖലകളില്‍ നേരിടുന്ന കടലാക്രമണം, വെള്ളക്കെട്ട്, വൈദ്യുതടസ്സം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടി യോഗം ചര്‍ച്ച ചെയ്തു. മഴക്കാലത്തെ വെള്ളക്കെട്ട് നീക്കാനും തോടുകളിലെ ഒഴുക്ക് സുഗമമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദലീമ എംഎല്‍എ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തെത്തുടർന്ന് വിജയ് പാർക്കിന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായും സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയതായും പി പി ചിത്തരഞ്ജന്‍ എംഎല്‍എ യോഗത്തില്‍ പറഞ്ഞു. വെള്ളം

ഒഴുകിക്കളയാന്‍ സംവിധാനം ഒരുക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. ആലപ്പുഴ ബീച്ചിലെ കടകളുടെ ലൈസൻസ് പുതുക്കുമ്പോൾ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ബീച്ചിലെ കടകളിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കിയതായി പോർട്ട് അധികൃതർ അറിയിച്ചു.

റെയിൽവേ സ്റ്റേഷൻ ഭാഗത്തെ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവെ അധികൃതരുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തി നടപടി സ്വീകരിക്കണമെന്നും പി പി ചിത്തരഞ്ജന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

തുറവൂർ താലൂക്കാശുപത്രി നിർമ്മാണം 89 ശതമാനം പൂർത്തിയായതായും ആഗസ്റ്റോടെ പ്രവർത്തന സജ്ജമാകുമെന്നും ദലീമ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നെടുമ്പ്രക്കാട് വിളക്കുമരം പാലം, പ്രവേശന റോഡുകള്‍ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടന സജ്ജമായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കുത്തിയതോട്, അരൂർ, പെരുമ്പളം തുടങ്ങിയ മേഖലകളില്‍ വൈദ്യുതി തടസ്സം ദിവസങ്ങളോളം നീളുന്നതായും പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായ കെ എസ് ഇ ബി ഉദ്യോഗസ്ഥരില്ലെന്നും ദലീമ എം എൽ എ അറിയിച്ചു. കാലവര്‍ഷത്തിന്റെ ആദ്യദിവസങ്ങളില്‍ മാത്രം ചേർത്തല മേഖലയിൽ മരച്ചില്ലകൾ വൈദ്യുതി ലൈനില്‍ വീണ 1500 ഓളം കേസുകൾ ഉണ്ടായതായും ജീവനക്കാരുടെ കുറവ് ഉണ്ടെന്നും കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി തോമസ് കെ തോമസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പുത്തൻതോട് പാലം നിർമാണ പ്രവൃത്തി 68 ശതമാനം പൂർത്തിയായി.

നീലംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തകഴി ഫയർ സ്റ്റേഷൻ അറ്റകുറ്റപ്പണി പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുതിയ കെട്ടിടത്തിന് 1.8 കോടി അനുവദിച്ചതായി ജില്ലാ ഫയർ ഓഫീസറും അറിയിച്ചു. ആയിരവല്ലി ജെട്ടി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലയില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്നതായും അടിയന്തരമായി ജിയോ ബാഗ് വിന്യസിക്കണമെന്നും രമേശ് ചെന്നിത്തല എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. കടൽ മണ്ണ് റോഡിൽ അടിഞ്ഞുകൂടിയത് നീക്കി ഗതാഗതം സുഗമമാക്കണം. തീരദേശത്ത് സൗജന്യ റേഷൻ അനുവദിക്കണമെന്നും ഹരിപ്പാട്ടെ പിള്ളത്തോട് ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി നികത്തിയത് മൂലം പ്രദേശത്തെ കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും ഇത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അഭാവം പരിഹരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. പുറക്കാട് പഞ്ചായത്തിലെ കടലാക്രമണം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപിയുടെ പ്രതിനിധിയും മുന്‍ എംഎല്‍എയുമായി എ എ ശുക്കൂര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *