Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. വീട്ടിൽ നിന്നു സ്കൂളിലേക്കും സ്കൂളിൽ നിന്നു വീട്ടിലേക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പ‌ഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകി. വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഓരോ സ്കൂളിലും ഒരുക്കേണ്ടതാണ്.

ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും‌, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തിൽ അധ്യാപക ബോധവൽക്കരണം വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും നന്നായി വൃത്തിയാക്കേണ്ടതാണ്. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവ്വവിദ്യാർത്ഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുൻനിർത്തി ക്ലാസ്സ്‌ മുറികളും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുൻകൈയെടുക്കേണ്ടതാണ്. സ്കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിനു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങളും നടത്തേണ്ടതാമെന്ന് മന്തി പറഞ്ഞു.

പ്രവേശനോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സ്കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന പ്രക്ഷേപണം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്. അതിനുശേഷമായിരിക്കണം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്. സ്കൂൾ പ്രവേശന നടപടികൾ സുഗമമായി പൂർത്തീകരിക്കണം. പ്രവേശനോത്സവ പരിപാടികൾ വിപുലമായ രീതിയിൽ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കേണ്ടതാണ്. ഓഫീസർമാർ/സ്കൂൾ അധികൃതർ എന്നിവർ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. യോഗത്തിൽ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്.ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മേയർമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *