Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ജെസ്‌ന കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. ഇന്നലെ ജെസ്‌നയുടെ അച്ഛൻ കോടതിയിൽ ചില തെളിവുകൾ നൽകിയിരുന്നു. ഈ കാര്യങ്ങൾ സിബിഐ അന്വേഷണത്തിൽ വന്നോ എന്ന് അറിയാൻ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. ഈ മാസം എട്ടിന് ഹർജി വീണ്ടും പരിഗണിക്കും. ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ ഇന്നലെ കോടതി സ്വീകരിക്കുകയായിരുന്നു.

ചില ചിത്രങ്ങൾ അടക്കമാണ് കോടതിയിൽ നൽകിയത്. തെളിവുകൾ കോടതി പരിശോധിച്ചു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാൽ തെളിവുകൾ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിൻറെ കാര്യത്തിൽ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക.

പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ നേരത്തെ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചത്. ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛൻ പറയുന്നത്. ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛൻ അവകാശപ്പെടുന്നു.

ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവ‍ർത്തിച്ചത്. ഇതിൻറെ തെളിവ് കയ്യിലുണ്ടെന്നും കോടതിയിൽ കൈമാറിയെന്നുമാണ് അച്ഛൻ പറയുന്നത്. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നുവെന്ന സാഹചര്യത്തിലാണ് താൻ അന്വേഷണം ആരംഭിച്ചതെന്ന് അച്ഛൻ പറഞ്ഞു. ഏജൻസികൾക്ക് സമാന്തരമായി തന്റെ നേതൃത്വത്തിൽ ഒരു ടീമായാണ് അന്വേഷണം നടത്തിയതെന്ന് അച്ഛൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *