Your Image Description Your Image Description
Your Image Alt Text

 

 

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ അടിമുടി മാറ്റം വരികയാണ്. പരിഷ്‍കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ (മെയ് 2) മുതൽ നിലവിൽ വരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും. ഇതാ പുതിയ ഡ്രൈവിംഗ് ടെസ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ്. ആംഗുലര്‍ പാര്‍ക്കിങ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആണ്.

ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ എല്‍എംവി വിഭാഗം വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്.

വിശദമായ സർക്കുലർ

ഇതുസംബന്ധിച്ച വിശദമായ സ‍ർക്കുലർ ഇറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേ‍ർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. മെയ് മാസം 2ാം തീയതി മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നായിരുന്നു ​ഗതാ​​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ആദ്യം പുറപ്പെടുവിച്ച നിർദേശം. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാൻ എച്ച് ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിർദ്ദേശം.

പ്രതിഷേധം

അതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ്.

ഉദ്യോഗസ്ഥ‍ര്‍ക്ക് പരസ്യ പരീക്ഷ

മിന്നൽ വേഗതയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം മോട്ടോ‍വാഹനവകുപ്പ് കുടുക്കിയിരുന്നു. പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷ നടത്തിച്ചു മോട്ടോർവാഹനവകുപ്പ്. 15 ഉദ്യോഗസ്ഥർക്കായിരുന്നു പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസൻസ് നൽകുന്ന പതിനഞ്ച് എംവിമാരെയാണ് മുട്ടത്തറയിൽ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം വെറും ആറു മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തിയ ലൈസൻസും നൽകുന്നതെന്നാണ് ഗതാഗതമന്ത്രിയുടെ പക്ഷം. ഉദ്യോഗ്സഥരെ കൊണ്ട് ആദ്യം എച്ച് എടുപ്പിച്ചു. വിജയിച്ചവർ മൂന്നു മിനിറ്റെടുത്തു. പിന്നെ റോഡ് ടെസ്റ്റ്. ഫലം നീരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തിൽ പാളിച്ച ഉണ്ടായെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിഎടുക്കാനാണ് കെബി ഗണേഷ് കുമാറിൻറെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *