Your Image Description Your Image Description
Your Image Alt Text

 

ബ്രസീലിയ: കോപ്പ അമേരിക്കയ്‌ക്കൊരുങ്ങുന്ന ബ്രസീലിന് ആശ്വാസവാർത്ത. പരിക്കിൽ നിന്ന് മുക്തനാവുന്ന നെയ്മർ ജൂനിയർ കോപ്പയിൽ കളിച്ചേക്കും. ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മർ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ തിരിച്ചെത്താൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു.

എന്നാൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഠിനപരിശീലനം നടത്തുന്ന നെയ്മറിന്റെ പരിക്ക് അതിവേഗം സുഖം പ്രാപിക്കുകയാണ്. നെയ്മറിന്റെ ഫിസിയോ സമെർ അൽ ഷഹ്‌റാനിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. നെയ്മാറിന്റെ കാലിലെ മസിലുകൾ ശക്തിപ്പെടുത്തുന്ന ചികിത്സയാണിപ്പോൾ നടക്കുന്നതെന്നും താരത്തിന് കോപ്പയിൽ കളിക്കാൻ കഴിഞ്ഞേക്കുമെന്നും സമെർ അൽ ഷഹ്‌റാനി വെളിപ്പെടുത്തി. സൌദി ക്ലബ് അൽ ഹിലാലിന്റെ താരമായ നെയ്മർ ഇതിനോടകം പന്തുമായി ഒറ്റയ്ക്ക് പരിശീലനം തുടങ്ങിയിട്ടുണ്ട്.

വൈകാതെ ടീമിനൊപ്പം പരിശീലനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ഇങ്ങനെയെങ്കിൽ നെയ്മാറിന് കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിൽ ഇടംപിടിക്കാനാവും. നെയ്മറിന്റെ സാന്നിധ്യം ബ്രസീലിന് ഇരട്ടി ഊർജമാവുമെന്നുറപ്പ്. ജൂൺ 21 മുതൽ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ 128 കളിയിൽ 79 ഗോൾ നേടിയിട്ടുണ്ട്. 77 ഗോൾ നേടിയ പെലെയെ മറികടന്നാണ് നെയ്മർ ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്.

Leave a Reply

Your email address will not be published. Required fields are marked *