Your Image Description Your Image Description
Your Image Alt Text

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി രാജസ്ഥാൻ റോയൽസ്. ഏഴ് മത്സരങ്ങളിൽ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ രണ്ട് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. കൊൽക്കത്ത ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത സുനിൽ നരെയ്‌ന്റെ (56 പന്തിൽ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. നരെയ്‌നുള്ള രാജസ്ഥാന്റെ മറുപടി ജോസ് ബട്‌ലറിലൂടെയായിരുന്നു. 60 പന്തിൽ 107 റൺസുമായി ബട്‌ലർ പുറത്താവാതെ നിന്നപ്പോൾ രാജസ്ഥാൻ അവിശ്വസനീയ ജയം സ്വന്തമാക്കി.

തോറ്റെങ്കിലും കൊൽക്കത്ത തന്നെയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. ആറ് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. രണ്ട് മത്സരങ്ങൾ കൊൽക്കത്ത പരാജയപ്പെട്ടു. യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർക്കും എട്ട് പോയിന്റ് വീതമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റ് പരിഗണിക്കുമ്പോൾ കൊൽക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത് ടൈറ്റൻസും അഞ്ചും ആറും സ്ഥാനങ്ങളിൽ. ഇരു ടീമുകൾക്കും മൂന്ന് വീതം മത്സരങ്ങളിൽ തോൽവിയും ജയവും.

ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ് എന്നിവർ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ഏഴ് മത്സരങ്ങിൽ ഒരു ജയം മാത്രമാള്ള റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു അവസാന സ്ഥാനത്ത്. ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – ഡൽഹി കാപിറ്റൽസ് മത്സരം അവസാനിക്കുമ്പോൾ പോയിന്റെ പട്ടികയിൽ മാറ്റം വരും.

കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ അവസാന രണ്ട് ഓവറിൽ 28 റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ ഹർഷിത് റാണയുടെ ആദ്യ പന്തിൽ തന്നെ ബട്ലർ സിക്സ് നേടി. രണ്ടാം പന്തിൽ റൺസില്ല. അവസാന പന്ത് പന്തിൽ ജയിക്കാൻ 22 റൺസ്. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. നാലാം പന്തിൽ വീണ്ടും സിക്സ്. പിന്നീട് ജയിക്കാൻ വേണ്ടത് എട്ട് പന്തിൽ 12 റൺസ് മാത്രം. അഞ്ചാം പന്തിൽ രണ്ട് റൺ. അവസാന പന്തിൽ സിംഗിൾ നേടി ബട്ലർ സ്ട്രൈക്ക് തുടർന്നു.

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് ഒമ്പത് റൺസ് മാത്രം. പന്തെറിയാനെത്തിയത് വരുൺ ചക്രവർത്തി. ആദ്യ പന്ത് തന്നെ ബ്ടലർ സിക്സർ പറത്തി. അടുത്ത മൂന്ന് പന്തിലും റൺ ഓടിയെടുക്കാൻ ബട്ലർ മുതിർന്നില്ല. അടുത്ത പന്തിൽ രണ്ട് റൺ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. അവസാന പന്തിൽ ബൗണ്ടറി നേടി ബട്ലർ രാജസ്ഥാനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *