Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ലോക്സഭാ ഇലക്ഷൻ സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്റെ പേരു വെട്ടിയ പിലിബിത്തിനോട് വികാരനിർഭരമായി വിട പറഞ്ഞ് വരുൺ ഗാന്ധി. ഇടഞ്ഞു നിൽക്കുന്ന വരുണിനെ ഇത്തവണ ഒഴിവാക്കി അമ്മ മേനക ഗാന്ധിക്കു ബിജെപി സുൽത്താൻപുരിൽ വീണ്ടും സീറ്റു നൽകി. വരുൺ ഇനിയെങ്ങോട്ടു ചായും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മണ്ഡലത്തിലെ ജനങ്ങൾക്കു നന്ദിയും യാത്രമൊഴിയും ഒരുമിച്ചു പറഞ്ഞു കൊണ്ടു വരുൺ കത്തെഴുതിയിരിക്കുന്നത്.

എംപിയല്ലെങ്കിലും അവസാന ജീവശ്വാസം വരെയും പിലിബിത്തിനു വേണ്ടി നിലകൊള്ളുമെന്നാണ് കൈവിട്ടു പോയ മണ്ഡലത്തോടു വരുൺ ഗാന്ധിയുടെ യാത്രാമൊഴി. ”എണ്ണമില്ലാത്ത ഓർമകളുടെ നടുവിൽ വികാര നിർഭരനായി ഞാൻ നിൽക്കുന്നു” എന്നു പറഞ്ഞാണു കത്തു തുടങ്ങുന്നത്. “മൂന്നാം വയസിൽ അമ്മയുടെ കൈ പിടിച്ചാണ് പിലിബിത്തിലേക്ക് ആദ്യമായി വരുന്നത്. ഒരിക്കൽ ഈ ഭൂമി തന്റെ കർമമണ്ഡലമായി മാറുമെന്നോ ഇവിടത്തെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളാകുമെന്നോ അറിയില്ലായിരുന്നു. വർഷങ്ങളോളും പിലിബിത്തിലെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതു മഹാഭാഗ്യമായി കാണുന്നു. ഒരു എംപി എന്ന നിലയിലും വ്യക്തിത്വ വികസനത്തിലും പിലിബിത്തിലെ ജനങ്ങൾ നൽകിയ ദയയും ലാളിത്യവും ആശയങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രതിനിധിയായിരിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. ഇവിടത്തെ ജനങ്ങളുടെ താത്പര്യങ്ങൾ പൂർത്തീകരിക്കാൻ കഴിവിന്റെ പരാമാവധി ശ്രമിച്ചിട്ടുണ്ട്.” വരുൺ കത്തിൽ പറയുന്നു.

“പിലിബിത്തിലെ എംപി എന്ന നിലയിലുള്ള കാലാവധി കഴിയുകയാണ്. പക്ഷേ, പിലിബിത്തുമായുള്ള ബന്ധം അവസാന ശ്വാസം വരെ തുടരും. എംപി ആയിട്ടല്ലെങ്കിലും എന്നും നിങ്ങളുടെ മകനായി ഒപ്പമുണ്ടാകും. എന്റെ വാതിലുകൾ എന്നും നിങ്ങളുടെ മുന്നിൽ തുറന്നു കിടക്കും.” വരുൺ കത്തിൽ എഴുതിയിരിക്കുന്നു.

”പിലിബിത്തുമായുള്ള തന്റെ ബന്ധം സ്നേഹവും വിശ്വാസ്യതയും കൂടിക്കലർന്നതാണ്. മറ്റേതൊരു രാഷ്ട്രീയ നേട്ടത്തിനും മുകളിലുമാണത്. ഞാൻ എന്നും നിങ്ങളുടേതായിരിക്കും” എന്നു പറഞ്ഞാണ് വരുൺ ഗാന്ധി കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *