Your Image Description Your Image Description
Your Image Alt Text

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. 24 റണ്‍സാണ് സ്കോര്‍ബോര്‍ഡിലുള്ളത്. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), സഹ ഓപ്പണര്‍ യഷസ്വി ജെയ്സ്വാള്‍ (17) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത്തിന് നിരാശപ്പെടേണ്ടിവന്നു. വിരാട് കോലി (0), ശുഭ്മാന്‍ ഗില്‍ (2) എന്നിവരാണ് ക്രീസില്‍. കഗിസോ റബാദ, നന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് സെഞ്ചൂറിയനില്‍ നടക്കുന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോഴാണ് രോഹിത് മടങ്ങുന്നത്. റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ നന്ദ്രേ ബര്‍ഗര്‍ക്ക് ക്യാച്ച്. ഒരു ബൗണ്ടറി മാത്രമാണ് രോഹിത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ജെയ്സ്വാളിനെ ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. നേരത്തെ, നാല് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. പ്രസിദ്ധിനിത് ടെസ്റ്റ് അരങ്ങേറ്റമാണ്. പുറം വേദനയെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ഏക സ്പിന്നറായി ആര്‍ അശ്വിന്‍ ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ആദ്യമായിട്ടാണ് രാഹുല്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാവുന്നത്. രോഹിത്, ജെയ്‌സ്വാള്‍, ഗില്‍ എന്നിവര്‍ക്ക് പുറമെ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബവൂമ, കീഗന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ യാന്‍സന്‍, ജെറാര്‍ഡ് കോട്‌സീ, കഗിസോ റബാദ, നന്ദ്രേ ബര്‍ഗര്‍.

Leave a Reply

Your email address will not be published. Required fields are marked *