Your Image Description Your Image Description
Your Image Alt Text

കാസർകോടിന് ഒരു പ്രത്യേകതയുണ്ട് , ടിപ്പു സുൽത്താൻ പടനയിച്ച വീരഭൂമി,​ സപ്തഭാഷകൾ സംസാരിക്കുന്ന നാട്. ബേക്കൽ ഉൾപ്പെടെ ചരിത്രപ്രസിദ്ധമായ കോട്ടകളുടെ ദേശം. 1971- ൽ,​ കരുത്തനായ ഇ.കെ നായനാരെ അക്കാലത്ത് ‘മീശമുളയ്ക്കാത്ത പയ്യൻ’ എന്നു വിളിച്ച രാമചന്ദ്രൻ കടന്നപ്പള്ളി അട്ടിമറിച്ചതുപോലുള്ള അട്ടിമറികൾ പലതും നടന്ന ചരിത്രമുള്ള കാസർകോടാണ് കൊല്ലത്തു നിന്നും ഇട്ടിരിക്കുന്ന ഡ്രസ്സുമായി ചേക്കേറിയ രാജ്‌മോഹനുണ്ണിത്താൻ പടനയിച്ചു വിജയിച്ചത് .

അതുവരെ പഞ്ചായത്ത് മെമ്പർ പോലും ആകാതിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ കൊല്ലത്തു നിന്നെത്തി 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്‌ഡലം പിടിച്ചത് 2019-ലെ അട്ടിമറി തന്നെയാണ് . മുന്നണി വോട്ടുകളിൽ ഗണ്യമായ ചോർച്ചയുണ്ടായെന്ന് വിലയിരുത്തപ്പെട്ടെങ്കിലും,​ ഇക്കുറി വടക്കൻ കാറ്റ് മാറിവീശുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

മൂന്നര പതിറ്റാണ്ടത്തെ മണ്ഡല ചരിത്രത്തിൽ ആദ്യമായി ഇടതുകോട്ടയെ വിറപ്പിച്ച യു.ഡി.എഫ്,​ രാജ്‌മോഹൻ ഉണ്ണിത്താനെ തന്നെ വീണ്ടുമിറക്കിയാണ് സീറ്റ് നിലനിറുത്താൻ ശ്രമിക്കുന്നത്. സിറ്റിംഗ് സീറ്റിൽ തുടർവിജയം എളുപ്പമാകുമോ എന്നതിൽ ആശങ്ക ഇല്ലാതില്ല. പുതിയ ട്രെയിനുകളും,​ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകളും. എം.പി ഫണ്ട് പദ്ധതികളുമുൾപ്പെടെയുള്ള വികസനം തന്നെയാണ് ഉണ്ണിത്താന്റെ തുറുപ്പ്.

സി.പി.എം കോട്ടയായ മണ്ഡലം കഴിഞ്ഞ തവണ ഉണ്ണിത്താൻ പിടിച്ചത് ഇടതുമുന്നണിയെ അമ്പരിപ്പിച്ചിരുന്നു. മൂന്നു തവണയാണ് കാസർകോട്ട് യു. ഡി.എഫ് വിജയിച്ചിട്ടുള്ളത്. 1984-നു ശേഷമുള്ള 35 വർഷക്കാലം സി.പി.എമ്മിന്റെ കൈയിൽ ഭദ്രമായിരുന്നു ഈ മണ്ഡലം.

പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തിക്ക് ഇരയായ സംഭവം 2019-ൽ യു ഡി എഫിനെ രക്ഷിക്കുകയായിരുന്നു . കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉയർന്ന ജനരോഷം പൊതുവിൽ രാഷ്ട്രീയാന്തരീക്ഷം യു.ഡി.എഫിന് അനുകൂലക്കി.

പുതിയ രാഷ്ട്രീയ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്ന ചിന്ത യു.ഡി.എഫിനെ അലട്ടുന്നുണ്ട്. കോൺഗ്രസിൽ പ്രബലമായൊരു വിഭാഗം വിയോജിപ്പുമായി രംഗത്തുണ്ടെങ്കിലും ഉണ്ണിത്താൻ തന്നെയെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

അതേസമയം,​ അഞ്ചുവർഷത്തെ വൺമാൻ ഷോ അല്ലാതെ എം.പി ഒന്നും ചെയ്തില്ലെന്നാണ് ഇടതു പ്രചാരണം. കോൺഗ്രസിലെ ഗ്രൂപ്പുപോര് തങ്ങൾക്ക് നേട്ടമാകുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു. മുൻ എം.പി പി.കെ. ശ്രീമതി ടീച്ചറിന്റെ പേരാണ് ഏറ്റവും ഒടുവിൽ കേൾക്കുന്നത് .

സി.പി.എം ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ, മുൻ എം.എൽ.എ ടി.വി രാജേഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നീ പേരുകളും കേൾക്കുന്നു. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിലാണ് ബിജെപി .

1957-ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ 1967 വരെയുള്ള മൂന്നുതവണയും ഏ.കെ.ജി ആയിരുന്നു കാസ‌ർകോടിന്റെ എം.പി. 1971- ലാണ് മണ്ഡലത്തിൽ ആദ്യമായി കോൺഗ്രസ് ജയിക്കുന്നത്. ഇപ്പോൾ കോൺഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി അന്ന് ഇ.കെ. നായനാരെ അട്ടിമറിച്ച് വിജയിച്ചു.

1977- ൽ എം രാമണ്ണറെയെയാണ് കടന്നപ്പള്ളി തോൽപ്പിച്ചത്. എന്നാൽ 1980-ൽ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. 84-ൽ സി.പി.എമ്മിലെ കരുത്തനായ ഇ. ബാലാനന്ദനെ അട്ടിമറിച്ചാണ് കോൺഗ്രസിലെ ഐ. രാമറായി വിജയിച്ചത്.

1989-ൽ മണ്ഡലം വീണ്ടും സി.പി.എമ്മിന്റെ കയ്യിൽ. രാമണ്ണറെ ആയിരുന്നു വിജയി. 1991-ൽ കോൺഗ്രസ് കെ.സി. വേണുഗോപാലനെ ഇറക്കിയെങ്കിലും മണ്ഡലം രാമണ്ണറെ നിലനിുത്തി. 1996 മുതൽ മൂന്നു തവണ ടി. ഗോവിന്ദനും 2004 മുതൽ 2014 വരെ മൂന്നുതവണ പി. കരുണാകരനും സി.പി.എമ്മിൽ നിന്ന് ലോക്‌സഭയിലെത്തി. 2019-ൽ ഉണ്ണിത്താനിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *