Your Image Description Your Image Description
Your Image Alt Text

സ്‌ക്രാപ്പ്‌ നൽകാമെന്ന്‌ പറഞ്ഞ്‌ മൂന്നര കോടി തട്ടിയ കേസിൽ അറസ്‌റ്റിലായ കെ സി കണ്ണൻ ആർഎസ്‌എസ്‌ മുൻ സഹസർകാര്യവാഹ്‌. ആർഎസ്‌എസിന്റെ അഖിലേന്ത്യ നേതൃത്വത്തിലെ മൂന്നാം സ്ഥാനമാണ്‌ സഹസർകാര്യവാഹിനുള്ളത്‌. ജോയിന്റ്‌ ജനറൽ സെക്രട്ടറിക്ക്‌ തുല്യം. ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്‌ടറിയുടെ ഉപകരണങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ മറവിൽ പണം തട്ടിയ കേസിലാണ്‌ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത്‌ വീട്ടിൽ കെ സി കണ്ണനും (60), ഭാര്യ ജീജാ ബായ്‌ (48) യും അറസ്‌റ്റിലായത്‌.

2014 ലാണ്‌ കണ്ണൻ ആർഎസ്‌എസ്‌ നേതൃപദവി ഒഴിയുന്നത്‌. പിന്നീട്‌ വിവാഹം കഴിക്കുകയും കറി പൗഡർ ബിസിനസിലേക്ക്‌ തിരിയുകയുമായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ന്യൂസ്‌ 18 ഓൺലൈൻ നൽകിയ വാർത്ത ഇപ്പോഴും ലഭ്യമാണ്‌. കണ്ണൻ പങ്കെടുത്ത ആർഎസ്‌എസ്‌ പരിപാടിയുടെ വാർത്തകളും, അഭിമുഖവും ജന്മഭൂമി, ആർഎസ്‌എസ്‌ കേരള ശാഖ പോർട്ടലുകളിൽ കാണാം.

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എൻഎസ്‌സിഎൽ മൾട്ടി നാഷണൽ കമ്പനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ്‌ കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്‌. കമ്പനി പൂട്ടിയപ്പോൾ സ്‌ക്രാപ്‌ വിറ്റഴിച്ചു തരാമെന്നുപറഞ്ഞ്‌ പാർടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച്‌ സ്‌ക്രാപ്പ്‌ തരാമെന്ന്‌ പറഞ്ഞ്‌ ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയിൽനിന്ന്‌ അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാൽ സ്‌ക്രാപ്‌ നൽകുകയോ പണം മടക്കി കൊടുക്കുകയോ ചെയ്‌തില്ല. തുടർന്ന്‌ മധുസൂദന റെഡ്ഡി 2023 സെപ്‌തംബർ 30ന്‌ പട്ടാമ്പി പൊലീസിൽ പരാതി നൽകി.

ക്രൈം ബ്രാഞ്ച്‌ തുടർ അന്വേഷണം നടത്തി. വ്യാഴാഴ്‌ച ഉച്ചയോടെ വീട്ടിലെത്തി അറസ്‌റ്റു ചെയ്‌തു. പ്രതികളെ റിമാൻഡ്‌ ചെയ്‌തു. പ്രഭാകർ റാവുവുമായി ഏർപ്പെട്ട എഗ്രിമെന്റ്‌ കാണിച്ച്‌ പലരിൽനിന്ന്‌ ഇവർ പണം തട്ടിയെടുത്തതായാണ്‌ ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഡിവൈഎസ്‌പി അബ്‌ദുൾ സലാം, എസ്‌ഐമാരായ മനോജ്‌കുമാർ, ബെസഡിക്‌ട്‌, ശിലൻ, പ്രകാശൻ, അജിത്‌ കുമാർ, മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.

Leave a Reply

Your email address will not be published. Required fields are marked *