Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ 10 വർഷങ്ങളായി തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങളെ കേന്ദ്രം അവഗണിക്കുന്നതായും ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരിതം തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്ന ‘ബ്ലാക്ക് പേപ്പര്‍’ അദ്ദേഹം പുറത്തിറക്കി. യുപിഎ സര്‍ക്കാരിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും കാലത്തെ സാമ്പത്തിക വളര്‍ച്ച താരതമ്യപ്പെടുത്തുന്ന ധവളപത്രം ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം.

‘തൊഴിലില്ലായ്മ എന്ന പ്രധാന പ്രശ്നത്തെ ഞങ്ങൾ ഉയർത്തികാട്ടുകയാണ്. ബിജെപി ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല. കേരളവും കർണാടകയും തെലങ്കാനയും പോലുള്ള ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന് വിവേചനമുണ്ട്,’ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബിജെപി സർക്കാർ ജനാധിപത്യം നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലൂടെയാണ് പോകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 411 എംഎൽഎമാരെയാണ് ബിജെപി പിടിച്ചെടുത്തത്. അവർ നിരവധി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു,’ ഖാർഗെ പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാർ ധവളപത്രം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. 2014 മുമ്പുള്ള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചിത്രം തരുന്നതായിരിക്കും ധവളപത്രമെന്ന് പാർലമെന്റ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ ജയന്ത് സിൻഹ പറഞ്ഞു. ധവളപത്രം ഉടന്‍ പുറത്തിറക്കുമെന്ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ച ശേഷം ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *