Your Image Description Your Image Description
Your Image Alt Text

2024 – ലെ ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്നത് പൊന്നാനി മണ്ഡലമാണ്. മുസ്ലീം ലീഗിന്റെ സാന്നിധ്യം കൂടുതലായ പൊന്നാനിയിൽ ഇത്തവണ മത്സരം വാശിയേറും. മണ്ഡലം പിടിച്ചെടുക്കാൻ ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. മുസ്ലീലീഗിനു വേണ്ടി പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ആയിരിക്കും.

ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാത്ത ഈ പൊന്നാപുരം കോട്ട നിലനിർത്തുക എന്നത് മുസ്ലീംലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. പൊന്നാനി കൈവിട്ടാൽ അത് ലീഗിന്റെ ചിറകറ്റതിന് തുല്യമാണ്. മുൻപ് ഇന്നത്തെ മലപ്പുറം മണ്ഡലം മഞ്ചേരി ആയിരുന്ന കാലഘട്ടത്തിൽ കൈവിട്ടു പോയപ്പോഴും കൂറ്റൻ ഭൂരിപക്ഷത്തിന് ലീഗ് നിലനിർത്തിയ മണ്ഡലമാണ് പൊന്നാനി. ആ പൊന്നാനി മണ്ഡലത്തിലെ ചുവപ്പിന്റെ തിരയിളക്കം വല്ലാതെ ലീഗ് നേതൃത്വത്തെ ഭയപ്പെടുത്തുന്നുമുണ്ട്. അതു കൊണ്ടാണ് സിറ്റിംങ് എം.പിയായ ഇടി മുഹമ്മദ് ബഷീർ പൊന്നാനി വിട്ട് മലപ്പുറത്തേക്ക് ചേക്കേറാൻ ശ്രമിക്കുന്നത്.
മലപ്പുറം ലോകസഭ മണ്ഡലത്തിൽ പോലും വൻ വോട്ട് വർദ്ധനവാണ് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കിട്ടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തിൽ കേവലം പതിനായിരത്തിൽ താഴെ മാത്രമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. ജില്ലയിലെ കോൺഗ്രസ്സിലെ ഭിന്നതയും ഇത്തവണ ലീഗ് സ്ഥാനാർത്ഥിക്കു തന്നെയാണ് വെല്ലുവിളി ഉയർത്തുക. ലീഗ് കോട്ടയെ തകർക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമായാണ് ലോകസഭ തരഞ്ഞെടുപ്പിനെ ഇടതുപക്ഷം നോക്കി കാണുന്നത്.

തിരഞ്ഞെടുപ്പു പ്രചരണത്തിനും പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും റിയാസിനെയാണ് സി.പി.എം ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാർക്കു നൽകിയ ചുമതലയുടെ ഭാഗമാണിത്. യുവ നേതാവായ റിയാസിനെ സി.പി.എം രംഗത്തിറക്കിയതോടെ ലീഗും ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾക്കും പൊന്നാനിയിൽ പ്രത്യേക ചുമതല നൽകിയതായാണ് അറിയുന്നത്. ഇടതുപക്ഷത്തിന്റെ തന്ത്രങ്ങൾക്ക് റിയാസും യു.ഡി.എഫിന്റെ തന്ത്രങ്ങൾക്ക് മുനവറലിയുമാണ് നേത്രതം നൽകുക.

യുവജന പ്രവർത്തകരെ സജീവമാക്കി രംഗത്തിറക്കുക എന്ന അതെ നിലപാടാണ് ഇടതുപക്ഷത്തിന്നും ലീഗിന് ഉള്ളത്. യൂത്ത് ലീഗനെ ഇതിനകം തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. എം.എസ്.എഫ് പ്രവർത്തകരും തിരഞ്ഞെടുപ്പു പ്രചരണത്തിൽ ഇത്തവണ കൂടുതലായി രംഗത്തിറങ്ങും. യൂത്ത് കോൺഗ്രസ്സ് കെ.എസ്.യു പ്രവർത്തകരോട് സജീവമാകാനും യൂത്ത്ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രചരണ രംഗത്ത് സജീവമായി രംഗത്തിറങ്ങാൻ പോകുന്നത് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ പ്രവർത്തകരാണ്. ഇതിനു പുറമെ എ.ഐ.വൈ.എഫ് – എ.ഐ.എസ്.എഫ് പ്രവർത്തകരും രംഗത്തിറങ്ങും. ശക്തനായ ഒരു സ്ഥാനാർത്ഥിയെ ഇത്തവണ പ്രതീക്ഷിക്കാവുന്നതാണെന്നാണ് റിയാസ് പ്രവർത്തകർക്ക് നൽകുന്ന ഉറപ്പ്. സി.പി.എം നേതൃയോഗങ്ങളിലാണ് ഇതു സംബന്ധമായ അന്തിമമായ തീരുമാനമുണ്ടാകുക.

മുസ്ലീം ലീഗ് ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മലപ്പുറം ജില്ലയിൽ 16 നിയമസഭാ സീറ്റുകളാണ് ഉള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം എം.എൽ.എമാർ ഉള്ള ജില്ലയും മലപ്പുറമാണ്. ഇതിൽ പതിനൊന്ന് എണ്ണവും ലീഗിനാണ്. ഒരു സീറ്റിൽ കോൺഗ്രസ്സും ബാക്കിയുള്ള 4 സീറ്റുകളിൽ ഇടതുപക്ഷവുമാണ് വിജയിച്ചിരിക്കുന്നത്.

ലീഗ് വിജയിച്ച പല സീറ്റുകളിലും കുറഞ്ഞ ഭൂരിപക്ഷമാണുളളത്. പെരിന്തല്‍മണ്ണയില്‍ 38 വോട്ടിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് ജയിച്ചിരിക്കുന്നത്. മങ്കടയില്‍ 6,246, തിരൂരില്‍ 7,214, തിരൂരങ്ങാടിയില്‍ 9578, എന്നിങ്ങനെയാണ് ലീഗ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം. മഞ്ചേരിയിലും വള്ളിക്കുന്നിലും പതിനയ്യായിരത്തില്‍ താഴെയാണ് ഭൂരിപക്ഷമുള്ളത്. കോട്ടക്കല്‍, കൊണ്ടോട്ടി അടക്കമുള്ളി മണ്ഡലങ്ങളിലും കാര്യമായ ഭൂരിപക്ഷം അവകാശപ്പെടാൻ കഴിയുകയില്ല.

കോൺഗ്രസ്സിലെ ആര്യാടന്‍ പക്ഷം ഉടക്കിയാൽ ഇവിടെ പോലും ലീഗ് നന്നായി വിയർക്കും. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എയായ അനില്‍കുമാറിന് എന്തായാലും ഇനി നിയമസഭ കാണാൻ കഴിയുകയില്ല. കോൺഗ്രസ്സിൽ തുടർന്നാലും ഇല്ലങ്കിലും അനിൽ കുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്നത് ആര്യാടൻ വിഭാഗത്തിന്റെ ശപഥമാണ്. പഴയ കോണ്‍ഗ്രസുകാരെ ഒപ്പം കൂട്ടിയും കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ രൂപത്തില്‍ സമാഹരിച്ചുമാണ് സി.പി.എം മലപ്പുറത്തെ ലീഗ് കോട്ടകളില്‍ എക്കാലത്തും വിള്ളല്‍ വീഴ്ത്തിയിരുന്നത്.

ലീഗ് കോട്ടയായ താനൂര്‍ നിയോജകമണ്ഡലം മുന്‍ കെ.പി.സി.സി അംഗവും തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായിരുന്ന വി. അബ്ദുറഹിമാനെ ഇറക്കിയാണ് ഇടതുപക്ഷം പിടിച്ചെടുത്തിരുന്നത്. മുന്‍ യൂത്ത്ലീഗ് നേതാവായ കെ.ടി ജലീലിനെ ഇറക്കിയാണ് സാക്ഷാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് കുറ്റിപ്പുറം മണ്ഡലം ചുവപ്പണിയിച്ചിരുന്നത്. പിന്നീട് കുറ്റിപ്പുറം തവനൂര്‍ മണ്ഡലമായി മാറിയെങ്കിലും ഇടതുപക്ഷ പിന്തുണയോടെ ജലീല്‍ ഇപ്പോഴും വിജയം ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

ലീഗിന്റെ ശക്തമായ വോട്ടുബാങ്കായ സമസ്ത സുന്നി വിഭാഗം പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അനുകൂല നിലപാടെടുക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോൾ പുതിയ കാലത്തും വലിയ പ്രതിസന്ധിയെയാണ് മുസ്ലീംലീഗ് മലപ്പുറം ജില്ലയിൽ നേരിടുന്നത്. പൊന്നാനി ലോകസഭ മണ്ഡലം കൈവിട്ടാൻ അതോടെ ലീഗ് അണികളുടെ സകല ആത്മവിശ്വാസവും നഷ്ടമാകും. അത്തരമൊരു സാഹചര്യം സൃഷ്ടിച്ച് ലീഗിനെ പിളർത്തുക എന്നതാകും ഇടതുപക്ഷത്തിന്റെ പുതിയ അജണ്ടയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *