Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി. സി.പി.എം 15 സീറ്റിലും, സി.പി.ഐ നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റ് കേരള കോൺഗ്രസ്- മാണിഗ്രൂപ്പിനാണ് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണിയിലെത്തിയ കേരളകോൺഗ്രസ് മാണി വിഭാഗം തങ്ങളുടെ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഉഭയകക്ഷി ചർച്ചയിൽ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതുവരെ 16 സീറ്റുകളിലായിരുന്നു സി.പി.എം മത്സരിച്ചിരുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് കൈമാറിയതോടെ അത് 15 ആയി കുറഞ്ഞു . കയ്യിലുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തിയാണ് കേരള കോൺഗ്രസ്സിന് സീറ്റ് നൽകിയത് .

10 ആം തീയതി ചേരുന്ന എൽ.ഡി.എഫ് യോഗശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.10 ആം തീയതി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 11,12 തീയതികളിൽ സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

സിപിഎം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ നടക്കും. 9 ആം തീയതി സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും 10,11 തീയ്യതികളിൽ സംസ്ഥാന കൗൺസിലും യോഗം ചേരും. നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നിച്ചയിക്കും .

പാർലമെന്റിൽ എം.പിമാരുടെ എണ്ണം കൂട്ടിയില്ലെങ്കിൽ സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും . അതുകൊണ്ട് തന്നെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് സി.പി.എം.

കർണാടക, രാജസ്ഥാൻ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എം.എൽ.എമാരില്ലാതായതോടെ, സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി തുലാത്രാസിലാണ് . ലോക്സഭാ തിരഞ്ഞെടുപ്പാണ് അടുത്ത പിടിവള്ളി.

രാഷ്ട്രീയത്തിലുപരി ഏറ്റവും വിജയ സാദ്ധ്യതയുള്ളവരെ രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. അതിനാൽ ചില അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടേക്കാം. സ്ഥാനാർത്ഥി സംബന്ധമായ ചർച്ചകൾക്ക് എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരുകയാണ്.

സെക്രട്ടേറിയറ്റിൽ ഉയരുന്ന പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ എം.പിമാരെ ജയിപ്പിക്കാൻ സാദ്ധ്യതയുള്ളത് കേരളത്തിലാണ്. തമിഴ്നാട്, തെലുങ്കാന, ത്രിപുര സംസ്ഥാനങ്ങളിലാണ് പിന്നെ പ്രതീക്ഷ.

പല മണ്ഡലങ്ങളിലും സ്ഥാനാാർത്ഥികളായി പരിഗണിക്കേണ്ട പേരുകളിൽ അനൗദ്യോഗിക ധാരണയായിട്ടുണ്ട്. കാസർകോട്ട് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജുകൃഷ്ണൻ ഏറെക്കുറെ ഉറപ്പാണ്.

കണ്ണൂരിൽ മുൻ മന്ത്രി പി.കെ.ശ്രീമതിക്കാണ് പ്രഥമ പരിഗണനയെങ്കിലും മുൻ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ സുകന്യയുടെ പേരും കേൾക്കുന്നുണ്ട്. വടകരയിൽ മുൻ മന്ത്രി കെ.കെ. ശൈലജയും കോഴിക്കോട്ട് മുൻ മന്ത്രി എളമരം കരീമോ , മന്ത്രി മുഹമ്മദ് റിയാസോ സ്ഥാനാർത്ഥിയായേക്കും.

പാലക്കാട്ട് എ.വിജയരാഘവന്റെ പേര് പരിണനയിലുണ്ടെങ്കിലും മുൻ എം.എൽ.എ എം.ഹംസയുടെ പേരും കേൾക്കുന്നു. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനാവും മത്സരിക്കുക. ചാലക്കുടിയിൽ ബി.ഡി ദേവസ്സി എത്താനാണ് സാദ്ധ്യത. ചലച്ചിത്ര നടി മഞ്ജു വാര്യരെ ഇടതു സ്വതന്ത്രയാക്കി മത്സരിപ്പിക്കാനുള്ള ചില ആലോചനകളും നടക്കുന്നു. പക്ഷെ മഞ്ജു അഭിപ്രായം അറിയിച്ചിട്ടില്ല.

എറണാകുളത്ത് എം. സ്വരാജിനാണ് സാദ്ധ്യത.പത്തനംതിട്ടയിൽ മുൻമന്ത്രി ഡോ.തോമസ് ഐസക്കോ , രാജു ഏബ്രഹാമോ ഏറെക്കുറെ ഉറപ്പായ മട്ടാണ്. ആലപ്പുഴയിൽ എ.എം. ആരീഫ് വീണ്ടും മത്സരിക്കും. കൊല്ലത്ത് ജി.സുധാകരനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. സാധാരണ ജനങ്ങൾക്കിടയിലെ സുധാകരന്റെ സ്വീകാര്യതയാണ് കാരണം. സുധാകരനല്ലെങ്കിൽ സാദ്ധ്യത മുൻ എം.എൽ.എ ഐഷാ പോറ്റിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *