Your Image Description Your Image Description
Your Image Alt Text

എഐ വിനയാകുമോ എന്ന ആശങ്കയിലാണ് ഗൂഗിൾ ജീവനക്കാർ. ദൈനംദിന പ്രവർത്തനങ്ങളിൽ എഐ കൂടുതലായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി പരസ്യ വിതരണ വിഭാഗത്തിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ ഗൂഗിൾ ആലോചിക്കുന്നുണ്ട്. 2023 ൽ 12000 പേരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന ആശങ്കയിലാണ് നിലവിലെ ജീവനക്കാർ. ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ വാങ്ങുന്നതിന് മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് ഗൂഗിളിന്റെ ആലോചന.

ഓട്ടോമാറ്റിക്കായി പുതിയ പരസ്യങ്ങൾ നിർമിക്കുന്നതിനുള്ള എഐ ടൂളുകൾ ഇതിനോടകം കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ഇതിന് കുറച്ച് ആളുകളുടെ സേവനം മതിയാകും. കമ്പനിക്ക് കൂടുതൽ ലാഭകരമായ നടപടിയാണ് ഇതെന്നാണ് വിലയിരുത്തൽ. ഗൂഗിളിലെ എഐ മുന്നേറ്റം തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നാണ് മാധ്യമ വെബ്സൈറ്റായ ദി ഇൻഫർമേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് സൂചിപ്പിക്കുന്നത് അനുസരിച്ച് ആളുകളെ മറ്റ് പലയിടങ്ങളിലേക്ക് മാറ്റാനും പരസ്യ ദാതാക്കളുമായുള്ള കമ്പനിയുടെ ബന്ധം കൈകാര്യം ചെയ്യുന്ന കസ്റ്റമർ സെയിൽസ് യൂണിറ്റിൽ നിന്ന് ചിലയാളുകളെ പിരിച്ചുവിടാനുമുള്ള സാധ്യതയേറെയാണ്.

ചില ചുമതലകളിൽ എഐ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഗൂഗിളിന്റെ പരസ്യ വിഭാഗത്തിന്റെ യോഗത്തിൽ നടന്നിരുന്നു. 2023 മേയിൽ പരസ്യ മേഖലയിലെ എഐ ഉപയോഗസാധ്യതകളെക്കുറിച്ചും കമ്പനി അവതരിപ്പിച്ചിരുന്നു. എഐ പ്രയോജനപ്പെടുത്തി വേഗത്തിൽ പരസ്യങ്ങൾ നിർമിക്കുന്ന രീതിയും കീവേഡുകൾ, ഹെഡ്‌ലൈനുകൾ, ചിത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്ന രീതിയും ഗൂഗിൾ അവതരിപ്പിച്ചു.

പെർഫോമൻസ് മാക്‌സ് (പി മാക്‌സ്) ഉപയോഗിച്ചാണ് പലയിടത്തും പരസ്യം നിർമ്മിക്കുന്നത്. മെയ് മാസത്തിന് ശേഷം ചില അപ്‌ഡേറ്റുകൾ ഇതിൽ കൊണ്ടുവന്നിരുന്നു. ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്‌ഫോമുകളിൽ എവിടെയെല്ലാം പരസ്യങ്ങൾ സ്ഥാപിക്കണം എന്ന് തീരുമാനിക്കുന്നത് പി മാക്സിന്റെ സഹായത്താലാണ്. പിമാക്സിന് സമാനമായ ടൂളുകൾ സജീവമാകുന്നതോടെ ഡിസൈൻ, വിതരണം തുടങ്ങിയ മേഖലകളിലെ മനുഷ്യരുടെ ഇടപെടൽ കുറഞ്ഞുവരും. കമ്പനിയെ സംബന്ധിച്ച് ഇത് ലാഭകരമാണെങ്കിലും ജീവനക്കാരെ അത് നന്നായി ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *