Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ‘സുജലം’ പദ്ധതിയ്ക്ക് തുടക്കമായി.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ- സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും മിൽമയുടെയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സുജലം പദ്ധതി ആരംഭിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞു.

സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ടർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷൻ കടകൾ വഴി വിൽപ്പന നടത്തുന്നത്. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്ത് എല്ലാവർക്കും ഗുണ നിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. അര ലിറ്റർ, ഒരു ലിറ്റർ, 5 ലിറ്റർ കുപ്പിവെള്ളം യഥാക്രമം 8 രൂപ, 10 രൂപ, 50 രൂപ വിലയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കും. ഭക്ഷ്യഭദ്രതയ്‌ക്കൊപ്പം കുടിവെള്ള ഭദ്രതയും ഉറപ്പുവരുത്തുക എന്നതാണ് സർക്കാർ നയം.

ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും സുജലം പദ്ധതി നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *