Your Image Description Your Image Description
Your Image Alt Text

ഗാസസിറ്റി: നൂറ് ദിവസം പിന്നിട്ട ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ ​ഗാസയിൽ കൊല്ലപ്പെട്ടത് 23,968 പേർ. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവും. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്.

ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു. ‘കഴിഞ്ഞ 100 ദിവസങ്ങളിൽ ഉണ്ടായ വൻ നാശനഷടവും ജീവനുകളും കുടിയൊഴിപ്പിക്കലും പട്ടിണിയും മാനവികതയെ കളങ്കപ്പെടുത്തുന്നു. മാനുഷിക പ്രവർത്തനം ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒന്നായി മാറിയിരിക്കുന്നു’, യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി പറഞ്ഞു.

100 ദിവസത്തിനുള്ളിൽ ഇസ്രയേൽ അധിനിവേശം ഗാസയെ വാസയോഗ്യമല്ലാത്ത സ്ഥലമാക്കി ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വീണ്ടും പരാജയപ്പെടുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടനും ആക്രമണം കടുപ്പിച്ചു. യെമനിലെ ഹൂതികൾക്കെതിരായ യുഎസ് ആക്രമണം സമുദ്രസുരക്ഷയെ ദോഷമായി ബാധിക്കുമെന്ന് ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്റല്ല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *