Your Image Description Your Image Description

മലപ്പുറം: സുപ്രീംകോടതി വിധിയുണ്ടായിട്ടും നിലമ്പൂരിലെ ആദിവാസി ജനതയ്ക്ക് ഭൂമി വിട്ടുകൊടുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദിവാസികള്‍ ആയതുകൊണ്ട് എന്തുമാകാം എന്ന ധാര്‍ഷ്ട്യം സര്‍ക്കാരിന് പാടില്ല. നഷ്ടമായ കൃഷിഭൂമി അവര്‍ക്ക് കണ്ടെത്തി തിരിച്ചുനല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 31-ന് മുന്‍പ് വസ്തു അളന്ന് നല്‍കാമെന്നാണ് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി കുടുംബങ്ങള്‍ കളക്ടര്‍ ഓഫീസിനു മുന്നില്‍ സമരം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ എത്രയുംവേഗം ആദിവാസി ജനതയ്ക്ക് അനുകൂലമായ നടപടിയെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി സമൂഹത്തിന് ന്യായമായി കിട്ടേണ്ട ഭൂമി അവര്‍ക്ക് കൊടുക്കാതിരിക്കുന്നത് എന്ത് മര്യാദകേടാണ്. കളക്ടര്‍ എഴുതിത്തന്ന രേഖ എന്റെ കയ്യിലുണ്ട്. നിലമ്പൂരില്‍ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ കാര്യത്തില്‍ അടിയന്തരമായി നടപടിയുണ്ടാകണം. അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നുണ്ട്. റവന്യൂ മന്ത്രിയോടും സംസാരിക്കുന്നുണ്ട്. ബിന്ദുവിന്റെ നേതൃത്വത്തില്‍ 324 ദിവസം ഐടിഡിപി ഓഫീസില്‍. ഇവിടെ 24 ദിവസം. അവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളില്ലാത്തതു കൊണ്ടല്ലേ അവര്‍ക്ക് സമരം നടത്തേണ്ടിവരുന്നത്.

അവര്‍ക്ക് കളക്ടര്‍ കൊടുത്ത വാക്ക് പാലിക്കാത്തത്? ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. ഈ പാവങ്ങള്‍ക്ക് ഭൂമി കൊടുക്കണം. അവര്‍ നടത്തുന്ന സമരം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളായതുകൊണ്ട് വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അത് തെരഞ്ഞെടുപ്പിനു വേണ്ടിയല്ല, പാവപ്പെട്ട ആ ജനങ്ങളുടെ ജീവിതത്തിനുവേണ്ടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *