Your Image Description Your Image Description

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകർന്ന് വീണ് മരണം 110 ആയി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നതായി സംശയം. യാത്രക്കാരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ട്. എന്നാൽ ഈ വിവരം സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അറുപത്തിയൊൻപതുകാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ചത്. വ്യോമയാന മന്ത്രി അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയില്‍ തകര്‍ന്നുവീണു. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്.

യാത്രക്കാരും ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി ഒന്നിലധികം ഫയർ എഞ്ചിനുകളും ആംബുലൻസുകളും അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

മരണസംഖ്യ സംബന്ധിച്ച് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ബോയിംഗിൽ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിക്കും. അതേസമയം, അപകടത്തിന്റെ സംശയാസ്പദമായ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. അന്താരാഷ്ട്ര റൂട്ടിലേക്കുള്ള ഇന്ധനത്തിന്റെ ഭാരം അപകടത്തിനു ശേഷമുള്ള തീപിടുത്തം കൂടുതൽ വഷളാക്കിയിരിക്കാമെന്നും ഇത് രക്ഷാപ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കിയിരിക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *