Your Image Description Your Image Description

സൂപ്പര്‍താരം ലാമിന്‍ യമാലിനെ പിന്തുണച്ച് പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് ഫൈനലിന് ശേഷമാണ് താരത്തെ പിന്തുണച്ച് റൊണാള്‍ഡോ രം​ഗത്ത് എത്തിയത്. ലാമിന്‍ ഒരു പ്രതിഭാസമാണെന്നും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു.

നേഷന്‍സ് ലീഗ് കലാശപ്പോരില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാതിരുന്ന ലാമിനെ വെറുതെ വിടാനും അവന് ശാന്തത ആവശ്യമാണെന്നും റൊണാള്‍ഡോ പറഞ്ഞു. ‘ലാമിന്‍ ടീമിന് വേണ്ടിയും സ്വന്തമായും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കും. അവന്‍ ഒരു പ്രതിഭാസമാണ്. അവന് വലിയ നീണ്ട കരിയര്‍ തന്നെ മുന്നിലുണ്ട്. ഒരുപാട് നേഷന്‍സ് ലീഗുകളും അവന്‍ സ്വന്തമാക്കും. ലാമിനെ നിങ്ങള്‍ വെറുതെ വിടുക, അവനെ അവനായി തന്നെ തുടരാന്‍ അനുവദിക്കുക. ശാന്തതയാണ് അവന് നിലവില്‍ ആവശ്യം,’ റൊണാള്‍ഡോ കൂട്ടിച്ചേർത്തു.

ഒരു നല്ല നീക്കം പോലും കൗമാരക്കാരനില്‍ നിന്നും സ്‌പെയിനിന് ലഭിച്ചില്ല. താരത്തെ പൂര്‍ണമായും ന്യൂനോ മെന്‍ഡസ് തന്റെ പോക്കറ്റിലാക്കുന്ന കാഴ്ച്ചക്കാണ് അലയന്‍സ് അരേന സാക്ഷിയായത്. ആദ്യ പകുതിയില്‍ വലിയ രീതിയില്‍ സ്‌പേസ് ലഭിക്കാതിരുന്ന യമാലിന് രണ്ടാം പകുതിയില്‍ സ്‌പെയനിന്റെ വിധിയെഴുതാന്‍ വലിയ റോള്‍ തന്നെ കളിക്കാനുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത, മുന്നേറാന്‍ പോലും ഭയപ്പെടുന്ന യമാലിനെയായിരുന്നു കളിക്കളത്തില്‍ കണ്ടത്.

അതേസമയം പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടുന്ന മത്സരത്തില്‍ സ്‌പെയ്‌നിനെ 5-3ന് തോല്‍പ്പിച്ചാണ് പറങ്കിപ്പട കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2ന് പിരിഞ്ഞതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി. രണ്ട് തവണ പിന്നില്‍നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗല്‍ തിരിച്ചടിച്ചത്. ആദ്യപകുതിയില്‍ 2-1ന് മുന്നിലായിരുന്നു സ്‌പെയ്ന്‍. 21ാം മിനിറ്റില്‍ യുവതാരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയിലൂടെ സ്‌പെയ്ന്‍ മുന്നിലെത്തി. ‌‌

26ാം മിനിറ്റില്‍ യുവതാരം ന്യൂനോ മെന്‍ഡസിലൂടെ പോര്‍ച്ചുഗലിന്റെ മറുപടിയെത്തി. 45ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബാല്‍ സ്‌പെയ്‌നിന്റെ രണ്ടാം ഗോളും നേടിയതോടെ പോര്‍ച്ചുഗല്‍ ലീഡ് വഴങ്ങിയാണ് ആദ്യപകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനെ സമനിലയില്‍ തളച്ചത്. 61ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ഇക്വലൈസര്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *