Your Image Description Your Image Description

പ്ലസ് ടുകാർക്ക് യു.പി.എസ്‍സിയുടെ നാഷനൽ ഡിഫൻസ്/നാവിക അക്കാദമി പരീക്ഷ വഴി പ്രതിരോധസേനയിൽ ഓഫിസറാകാം. 2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന 156ാമത് നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), 118ാമത് നേവൽ അക്കാദമി (എൻ.എ) കോഴ്സിലേക്ക് സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യു.പി.എസ്‍സി നടത്തുന്ന രണ്ടാമത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷിക്കാം.

ഒഴിവുകൾ: ആകെ 406. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10), നേവി 42 (വനിതകൾക്ക് 5), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4).

യോഗ്യത: അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻ.ഡി.എ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻ.ഡി.എയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

സെലക്ഷൻ: യു.പി.എസ്‍സി, എൻ.ഡി.എ/എൻ.എ പരീക്ഷയുടെയും എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യു.പി.എസ്‍സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്). പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

യു.പി.എസ്‍സി പരീക്ഷയിൽ യോഗ്യത നേടുന്നവരെ സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) മുമ്പാകെ ഇന്റലിജൻസ്, പേഴ്സനാലിറ്റി ടെസ്റ്റുകൾ അടക്കം അഞ്ചുദിവസത്തോളം നീളുന്ന ഇന്റർവ്യൂവിന് ക്ഷണിക്കും. 900 മാർക്കിനാണ് ഇന്റർവ്യൂ. ഇതിന് പുറമെ എയർഫോഴ്സിലേക്ക് കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റത്തിലും (സി.പി.എസ്.എസ്) യോഗ്യത നേടണം. പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിച്ച മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്ന് മെഡിക്കൽ ഫിറ്റ്നസ്, മെറിറ്റ്-കം-പ്രിഫറൻസ് പരിഗണിച്ച് നിയമനം നൽകും.

പരിശീലനവും നിയമനവും: കര, നാവിക, വ്യോമ സേനകളിലേക്ക് തെര​ഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്ക് നാഷനൽ ഡിഫൻസ് അക്കാദമിയിൽ മൂന്നു വർഷത്തെ പഠന-പരിശീലന സൗകര്യമൊരുക്കും. ഇതിൽ ആദ്യ രണ്ടരവർഷക്കാലത്തെ അക്കാദമിക്, ശാരീരിക പരിശീലനം പൊതുവായിരിക്കും. നേവൽ അക്കാദമി ഏഴിമലയിൽ നാലു വർഷമാണ് പരിശീലനം. പരിശീലന കാലയളവിൽ ബി.എസ്‍സി/ ബി.എസ്‍സി കമ്പ്യൂട്ടർ/ ബി.എ/ ബി.ടെക് പഠനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ഡൽഹി ബിരുദങ്ങൾ സമ്മാനിക്കും.

ബി.ടെക് കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മുതലായ ബ്രാഞ്ചുകളിലാണ് പഠനാവസരം. ഭക്ഷണം, താമസം, പുസ്തകങ്ങൾ, യൂനിഫോം, ചികിത്സ അടക്കമുള്ള പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. പരിശീലനകാലം കാഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ കമീഷൻഡ് ഓഫിസറായി 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *