Your Image Description Your Image Description
Your Image Alt Text

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൊക്കെയ്നുമായി തായ്‌ലാന്‍ഡ്‌ സ്വദേശിയായ യുവതി പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (DRI) നടത്തിയ പരിശോധനയിലാണ് അഡിസ് അബാബയില്‍ നിന്നെത്തിയ 21-കാരിയായ ഒന്യാറിന്‍ സേയ് ഹൊര്‍ എന്ന യുവതി വിപണിയിൽ 40 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്നുമായി പിടിയിലായത്. പ്രാഥമിക പരിശോധനയില്‍ ലഹരി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇവരുടെ ബാഗുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി കണ്ടെത്തിയത്. ട്രോളി ബാഗിനുള്ളില്‍ ചെറിയ ബാഗുകളിലും പുസ്തകത്തിന്‍റെ പുറംചട്ടയിലും മറ്റുമായി ഒളിപ്പിച്ചാണ് ഇവർ കൊക്കെയ്ന്‍ കടത്തിയത്. യുവതിയെ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ക്യാരിയറായി വന്‍ പ്രതിഫലം വാങ്ങി മുംബൈ സ്വദേശിയായ വ്യക്തിക്ക് നല്‍കാനാണ് യുവതി ലഹരിയുമായി എത്തിയതെന്ന അനുമാനത്തിലാണ് കേന്ദ്ര ഏജന്‍സി. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *