Your Image Description Your Image Description

ന്യൂയോർക്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിലെ വാചകത്തെച്ചൊല്ലി തർക്കം. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയാവതരണം നീളുകയാണ്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങൾ മയപ്പെടുത്തിയാൽ പിന്തുണക്കാമെന്നാണ് യു.എസ് നിലപാട്.

എന്നാൽ, വാചകങ്ങൾ മാറ്റുന്നതിൽ കൂടുതൽ ചർച്ച വേണമെന്നാണ് റഷ്യ അടക്കം രക്ഷാസമിതി അംഗരാജ്യങ്ങളുടെ ആവശ്യം. സമവായ നീക്കം വിജയിച്ചാൽ പ്രമേയം ഉടൻ രക്ഷാസമിതിയുടെ പരിഗണനക്കെത്തും.

യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ ‘ഇസ്രായേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം’ എന്ന വാചകം യു.എസ് സമ്മർദത്തെത്തുടർന്ന് ഒഴിവാക്കി ‘സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികൾക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക’ എന്നാക്കി മാറ്റിയിരുന്നു.

ഇതിലാണ് മറ്റു രാജ്യങ്ങൾ എതിർപ്പ് അറിയിച്ചത്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇത്തവണ വീറ്റോ ഒഴിവാക്കാനാണ് മയപ്പെടുത്തൽ ശ്രമങ്ങൾ നടക്കുന്നത്. സിവിലിയന്മാർക്കുനേരെയുള്ള അതിക്രമത്തെ അപലപിക്കുന്ന വാചകങ്ങൾ ഒഴിവാക്കി പ്രമേയം പാസാക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *