Your Image Description Your Image Description

ടെലിവിഷൻ രംഗത്ത് ഏറെ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീര കരിയർ ആരംഭിച്ചത്. പിന്നാലെ നിരവധി റിയാലിറ്റി ഷോകളിലൂടയെും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. കോമഡി സ്റ്റാർസിന്റെ അവതാരക ആയതോടെയാണ് മീര ജനശ്രദ്ധ നേടുന്നത്. തന്റെ കരിയറിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ മീര മനസു തുറക്കുന്ന പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

നിരവധി സ്റ്റേജുകളിൽ അവതാരകവേഷം അണിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പുതിയൊരു സ്റ്റേജിൽ കയറുന്നതിനു മുൻപ് ചെറിയൊരു ഭയം തന്റെയുള്ളിൽ ഉണ്ടാകാറുണ്ടെന്നു പറയുന്നു മീര. ”ഒരുപാടു സ്റ്റേജുകളായി എന്നു കരുതി ഒന്നും ലാഘവത്വത്തോടെ കാണുന്നയാളല്ല ഞാൻ. ഇപ്പോഴും ചില പ്രോഗ്രാമുകൾക്കു വേണ്ടി രണ്ടാഴ്ചയോളമൊക്കെ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. വായിക്കാറുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും പത്രം വായിക്കാനായി മാറ്റിവെക്കാറുണ്ട്. പിന്നെ ചില കാര്യങ്ങളൊക്കെ നമ്മുടെ കയ്യിൽ നിൽക്കുന്നതല്ല. ചില വൈറൽ ചോദ്യങ്ങൾ ചോദിക്കാൻ നമ്മൾ നിർബന്ധിതരാകും. അതൊക്കെ ബാക്കിയുള്ളവരെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ആടുജീവിതത്തിന്റെ പ്രൊമോഷൻ സ്റ്റേജിൽ ലാലേട്ടനോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ചു എന്നതിനായിരുന്നു ഞാൻ ഏറ്റവും കൂടുതൽ സെെബർ ബുള്ളിയിംഗ് നേരിട്ടത്. ഡയറക്ടേഴ്സിന്റെ കമാൻഡുകൾ കണക്കിലെടുത്തുകൊണ്ടാകും പ്രസന്റ് ചെയ്യേണ്ടത്. ഇതൊരിക്കലും നമ്മുടെ പേഴ്സണൽ ചോയ്സുകൾ ആകാറില്ല.”, പിങ്ക് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞു.

കുട്ടിക്കാലത്ത് പാട്ട് പഠിക്കാൻ പോയപ്പോൾ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും മീര അഭിമുഖത്തിൽ സംസാരിച്ചു. ”ജഗന്നാഥൻ എന്ന ഒരു നടനുണ്ട്. കഥകളി സംഗീതവും ലളിത സംഗീതവും പഠിപ്പിക്കുന്ന ഗുരുവായിരുന്നു അദ്ദേഹം. എന്റെ അച്ഛൻ എന്നെ പാട്ട് പഠിപ്പിക്കാൻ ഇദ്ദേഹത്തിന്റെ മുന്നിൽ കൊണ്ട് പോയി. ഞാൻ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന സമയമാണ്. ഇരുന്ന ഉടനെ അദ്ദേഹം പറഞ്ഞത് ഒരു പാട്ട് പാടാനാണ്. പാടിയപ്പോൾ നിറയെ വെള്ളിയായിരുന്നു. പാട്ട് കഴിയുന്നതിന് മുൻപേ അദ്ദേഹം എന്നോട് നിർത്താൻ പറഞ്ഞു. ഈ കുട്ടിക്ക് പാടാൻ പറ്റില്ല, ശബ്ദം വളരെ മോശമാണ് എന്നും പാട്ടിന് വേണ്ടി മകളെ കൊണ്ട് നടക്കേണ്ട, വെറുതെ നിങ്ങളുടെ സമയം കളയാവുന്നതേയുള്ളൂ
എന്നും എന്റെ മുൻപിൽ വെച്ച് അദ്ദേഹം അച്ഛനോട് പറഞ്ഞു. പിന്നീട് ഇന്നുവരെ ഒരു സ്റ്റേജിൽ പോലും ഞാൻ പാടിയിട്ടില്ല. ആ നീറ്റൽ ഇന്നും ഉള്ളിലുണ്ട്. അദ്ദേഹത്തിന് എന്നെ മാറ്റിനിർത്തി അച്ഛനോടു മാത്രമായി അത് പറയാമായിരുന്നു”, മീര അനിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *