Your Image Description Your Image Description

സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ദേശീയ എൻട്രൻസ് പട്ടികയിൽ ഒന്നാമതുള്ള വിദ്യാർത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനെ. ഡിഎം പൾമണറി മെഡിസിൻ കോഴ്സ് ആണ് നീറ്റ് എസ്.എസ്. റാങ്ക് പട്ടികയിൽ ഒന്നാമതുള്ള വിദ്യാർത്ഥി തെരഞ്ഞെടുത്തത്. ഇത് കൂടാതെ അഞ്ചാം റാങ്കുള്ള വിദ്യാർത്ഥിയും തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കൽ കോളേജിനേയാണ്. മൂന്നാം റാങ്ക് നേടിയ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജും തെരഞ്ഞെടുത്തു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ഡിഎം പീഡിയാട്രിക് നെഫ്രോളജിയിലും ഉയർന്ന റാങ്കിലുള്ള (33, 64) വിദ്യാർത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്.

അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉയർത്തുന്നതിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അടുത്തിടെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയ 12 മെഡിക്കൽ പിജി സീറ്റുകളിലാണ് സമയബന്ധിതമായി കോഴ്സ് ആരംഭിക്കുന്നത്. അതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചിരുന്നത്. കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കുന്നത്. രാജ്യത്ത് തന്നെ ഈ മേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. കുട്ടികളുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ശ്വാസകോശ രോഗങ്ങളുടെ സമഗ്രമായ ചികിത്സ സംബന്ധിച്ച സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സാണ് ഡിഎം പൾമണറി മെഡിസിൻ. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഡിഎം പൾമണറി മെഡിസിൻ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടി കോഴ്സ് ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *