Your Image Description Your Image Description

കുട്ടികൾ നിർബന്ധം പിടിക്കുമ്പോഴും ,ആഹാരം കഴിക്കാൻ വേണ്ടിയും ഒക്കെ മാതാപിതാക്കൾ അവരുടെ മൊബൈൽ ഫോൺ കുട്ടികൾക്ക് നൽകാറുണ്ട്. ഇത് പിന്നീട് കുട്ടികളുടെ കയ്യിൽ നിന്ന് തിരിച്ച് വാങ്ങുന്നത് അത്ര എളുപ്പമല്ല. ഓൺലൈൻ ഷോപ്പിംഗുകൾ പ്രചാരമേറിയ ഈ സമയത്ത് കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾ കാര്‍ട്ടൂണും ഗെയിമും ഒക്കെ കാണുന്നതിനൊപ്പം ഫോണിലുള്ള പല ആപ്ലിക്കേഷനുകളും കുട്ടികൾ അബദ്ധത്തിൽ കൈകാര്യം ചെയ്യാറുണ്ട്. അങ്ങനെ ഒരുഅബദ്ധമാണ് ഒരു എട്ട് വയസുകാരന് സംഭവിച്ചത്.

അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് മകന്‍ വാങ്ങിക്കൂട്ടിയത് 70,000 ലോലിപോപ്പുകളാണ്. ആമസോണില്‍ നിന്ന് വന്ന ഓര്‍ഡര്‍ കണ്ട് അമ്മ സ്ത്ബ്ധയായിപ്പോയി. ഏകദേശം 4200 ഡോളറാണ് (മൂന്നര ലക്ഷം രൂപ) അമ്മയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ (FASD) ബാധിച്ച ലിയാം തന്റെ കൂട്ടുകാര്‍ക്കായി ഒരു കാര്‍ണിവല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ലോലിപോപ്പുകള്‍ സമ്മാനമായി നല്‍കാനും വിചാരിച്ചിരുന്നു. എന്നാല്‍ ലോലിപോപ്പുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എണ്ണം കുറച്ചധികമായിപ്പോയി.

ഇതുമായി ബന്ധപ്പെട്ട് അമ്മ ഹോളി ലാഫാവേഴ്‌സ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു. മകന്‍ ലിയാം 30 പെട്ടി ലോലിപോപ്പുകള്‍ ഓര്‍ഡര്‍ ചെയ്‌തെന്നും ആമസോണ്‍ അത് തിരിച്ചയക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കുറിച്ചു. ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ ഡെലിവറി നിരസിക്കാന്‍ അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും 22 പെട്ടി ലോലിപോപ്പുകള്‍ ഹോളിയുടെ വീട്ടിലെത്തി.

ഹോളിയുടെ പോസ്റ്റ് കണ്ടതോടെ അയല്‍ക്കാരും സുഹൃത്തുക്കളും ചെറിയ കട നടത്തുന്നവരുമെല്ലാം അധികമുള്ള ലോലിപോപ്പ് വാങ്ങാന്‍ മുന്നോട്ടുവന്നു. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കൂടി വന്നതോടെ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ആമസോണ്‍ തയ്യാറായി. ‘ഒന്നോ രണ്ടോ പെട്ടി വാങ്ങാമെന്ന് വാഗ്ദാനം ചെയ്തവര്‍ക്കും പോസ്റ്റ് പങ്കുവെച്ചവര്‍ക്കും നന്ദി. അവയെല്ലാം വിറ്റുപോയെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറച്ച് ലോലിപോപ്പുകള്‍ പള്ളികളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്തു.’ ഹോളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *