Your Image Description Your Image Description

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോകത്തോട് പറയാൻ ഇന്ത്യ തെരഞ്ഞെടുത് മാർ​ഗവും വ്യത്യസ്തമായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇന്ത്യ തങ്ങൾ പാകിസ്ഥാനിൽ നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യ വാർത്താ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ വിശദമാക്കുമ്പോൾ ലോകം മറ്റൊരു കാര്യംകൂടി അന്വേഷിച്ചു. ആരാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ സൈനികർ? ഓപ്പറേഷൻ സിന്ദൂറിന്റെ പേര് പോലെ തന്നെ പ്രാധാന്യമുള്ളതായി വിക്രം മിശ്രിയുടെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനവും.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. മുസ്ലീം അല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പുരുഷന്മാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്കുള്ള ആദരവായാണ് സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്. ഇന്ത്യൻ സ്ത്രീകൾ ശക്തരാണ് എന്ന സന്ദേശം നൽകുന്നതായിരുന്നു രണ്ട് ഉന്നത വനിതാ ഓഫീസർമാർ നയിച്ച വാർത്താസമ്മേളനവും.

കേണൽ സോഫിയ ഖുറേഷി

ഇന്ത്യൻ സൈന്യത്തിന്റെ ‘കോർപ്‌സ് ഒഫ് സിഗ്നൽസിൽ’ നിന്നുള്ള ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസിനുള്ളിൽ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കി. 2016 മാർച്ചിൽ, അന്ന് ലെഫ്റ്റനന്റ് കേണൽ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്. ‘എക്സർസൈസ് ഫോഴ്സ് 18’ എന്ന ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമാണ്. പൂനെയിൽ നടന്ന യുദ്ധാഭ്യാസത്തിൽ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള സൈനികർ പങ്കെടുത്തിരുന്നു. ഇവരിൽ ഏക വനിതാ ഓഫീസറും സോഫിയ ഖുറേഷി ആയിരുന്നു.

40 അംഗ ഇന്ത്യൻ കണ്ടിജെന്റിന്റെ കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ, പീസ് കീപ്പിംഗ് ഓപ്പറേഷൻസ് (പി‌കെ‌ഒ) കളിലും ഹ്യൂമാനിറ്റേറിയൻ മൈൻ ആക്ഷൻ (എച്ച്എം‌എ) യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർണായക പരിശീലന വിഭാഗങ്ങളിൽ കേണൽ സോഫിയ തന്റെ ടീമിനെ നയിച്ചു. 2006ൽ കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനത്തിൽ സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചു. 2010 മുതൽ പി‌കെ‌ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണിവർ.

വിംഗ് കമാൻഡർ വ്യോമിക സിംഗ്

ഇന്ത്യൻ വ്യോമസേനയിലെ ഹെലികോപ്‌ടർ പൈലറ്റാണ് വിംഗ് കമാൻഡർ വ്യോമിക സിംഗ്. എൻസിസിയിലൂടെയാണ് അവർ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട വ്യോമിക സിംഗിന് 2019 ഡിസംബർ 18 ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ ലഭിച്ചു.

2,500ലധികം മണിക്കൂറുകൾ ഹെലികോപ്‌ടർ പറത്തിയിട്ടുള്ള വ്യോമിക സിംഗ് ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ പറത്തിയിട്ടുണ്ട്. 2020ൽ അരുണാചൽ പ്രദേശിൽ ഉൾപ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. 2021ൽ, 21,650 അടി ഉയരമുള്ള മണിരംഗ് പർവതത്തിലേക്കുള്ള പർവതാരോഹണ പര്യവേഷണത്തിൽ പങ്കാളിയായി.

ഏറ്റവും നിഷ്ഠൂരമായ ആക്രമണത്തിനുള്ള മറുപടിയെന്ന് വിക്രം മിശ്രി

ഏറ്റവും നിഷ്ഠൂരമായ ആക്രമണത്തിന് മറുപടി നൽകിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര താവളങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ എന്നപേരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം തുടങ്ങിയത്. പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയവയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.

‘‘പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പോലും പാക്ക് മണ്ണിലെ ഭീകരർക്കെതിരെ അവർ എടുത്തില്ല. തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനു കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്’’– വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

‘യുദ്ധത്തിലേക്കു നയിക്കുന്നത് ഒന്നും ഇന്ത്യ പാക്കിസ്ഥാനിൽ ചെയ്തിട്ടില്ല. പാക്കിസ്ഥാൻ പലപ്പോഴും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിക്രം മിശ്രി ആരോപിച്ചു. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘പൈശാചികമായ ആക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. കുടുംബാംഗങ്ങൾക്കു മുന്നിൽ ആളുകൾ‌ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. ടൂറിസം മേഖലയെ നശിപ്പിക്കാനും വർഗീയത പരത്താനുമുള്ള ശ്രമമായിരുന്നു അത്. ടിആർഎഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്കറും ജയ്ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്. ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്പോൺസർ ചെയ്യുന്നത്. നമ്മൾ നയതന്ത്രപരമായ നടപടികൾ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാൻ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്’’ – വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

‘‘മതസ്പർധ ഉണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിലെ പാക്ക് പങ്ക് വ്യക്തമാണ്. ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിക്കും. കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഇതുവരെ നടന്നതിൽ നിഷ്ഠൂരമായ ആക്രമണമാണിത്. ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘടനകളായ എൽഇടി, ജയ്ഷെ എന്നിവരാണ് ടിആർഎഫിനു പിന്നിൽ’’ – വിക്രം മിശ്രി വ്യക്തമാക്കി.

ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തതായി സംയുക്ത സേന വ്യക്തമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ വളർത്തിയെടുത്തിരുന്നു. ഇതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തകർത്തത്. ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു. സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷൻ അറ്റാക്കാണ് സംയുക്ത സേന നടത്തിയത്.

കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ എന്ന് വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും വിങ് കമാൻഡർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *