Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായ ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച മണിപ്പൂരിലെ ഇംഫാല്‍ പാലസ് ഗ്രൗണ്ടില്‍ നിന്നും തുടങ്ങാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

യാത്രയുടെ ഉദ്ഘാടനം പാലസ് ഗ്രൗണ്ടില്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ യാത്രയുമായി പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇംഫാലില്‍ നിന്നു തന്നെ യാത്ര ആരംഭിക്കും. രാജ്യത്തിന്റെ കിഴക്കു നിന്നും പടിഞ്ഞാറേക്ക് യാത്ര നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ നിന്നും മണിപ്പൂരിനെ എങ്ങനെ ഒഴിവാക്കും. അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താകും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ അനുമതി നല്‍കിയില്ലെങ്കില്‍ മണിപ്പൂരിലെ മറ്റേതെങ്കിലും വേദിയില്‍ നിന്നും യാത്ര ആരംഭിക്കുമെന്നും കെസി വേണുഗോപാല്‍ അറിയിച്ചു.

മണിപ്പൂരിലെ നാലു ജില്ലകളിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്. പാലസ് ഗ്രൗണ്ടില്‍ അല്ലെങ്കില്‍ മണിപ്പൂരിലെ പുതിയ വേദി ഉടന്‍ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാല്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാടു കൂടി തേടിയശേഷമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര സമാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *