Your Image Description Your Image Description

പത്തനംതിട്ട: വാക്സിൻ എടുത്തുകഴിഞ്ഞിട്ടും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലുമുണ്ടായി. ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

സംസ്ഥാനത്ത് പേവിഷ പ്രതിരോധ ചികിത്സ ഫലിക്കാത്ത സംഭവം വീണ്ടും. കൃത്യമായി വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തിട്ടും കൊല്ലം ജില്ലയിൽ ഏഴ് വയസ്സുകാരിക്കും പേ വിഷബാധ ഉണ്ടായി. കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററിൽ കഴിയുകയാണ്. വാക്സിന്റെ ഒരു ഡോസ് മാത്രം ബാക്കിനിൽക്കെ ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് വീടിനുള്ളിൽ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേൽക്കുന്നത്. താറാവിനെ ഓടിച്ചശേഷം തെരുവുനായ വീട്ടുമുറ്റത്തേക്ക് എത്തുകയായിരുന്നു. ബഹളം കേട്ട് കുട്ടി പുറത്തിറങ്ങിയപ്പോഴാണ് നായ കുട്ടിയുടെ വലത് കൈമുട്ടിൽ കടിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. 15 മിനിട്ടിനുള്ളിൽ വിളക്കുടി കുന്നിക്കോടിന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് IDRV യുടെ ആദ്യ ഡോസ് നൽകി. അന്ന് വൈകിട്ടോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ സെറവും നൽകി. പിന്നീട്, ഏപ്രിൽ 11,15,18 തീയതികളിൽ IDRVയുടെ യുടെ ഓരോ ഡോസുകൾ കൂടി നൽകി. ഈ മാസം ആറിന് ആൻ്റീ റാബിസ് വാക്സിൻ്റെ അവസാന ഡോസ് മാത്രം ശേഷിക്കെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തി പേവിഷബാധ സ്ഥിരീകരിക്കുകയും തുടർന്ന് മെയ് ഒന്നിന് തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വാക്സിൻ ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ലെന്നും
കടിയുടെ തീവ്രത അനുസരിച്ചാണ് വാക്സിൻ്റെ കാര്യക്ഷമത നിശ്ചയിക്കുന്നതെന്നും എസ് എ ടി ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എസ് ബിന്ദു വ്യക്തമാക്കി. കുട്ടിയെ അക്രമിച്ചതിൻ്റെ രണ്ടാം നാൾ തന്നെ നായ ചത്തു എന്നുള്ളതാണ് അധികൃതർ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നായ മറ്റാരെയും കടിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേർ. 2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *