Your Image Description Your Image Description

വിജയവാഡ: ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്ന പരാതി നിലനിൽക്കില്ലെന്ന് കോടതി. പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പട്ടിക ജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്ര ഹൈകോടതി വ്യക്തമാക്കി. അതുവഴി പട്ടികജാതി/പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈകോടതി വിധിയിൽ പറഞ്ഞു.

ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിൽ ജസ്റ്റിസ് എൻ. ഹരിനാഥിന്‍റെയാണ് വിധി. ആനന്ദ് 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡിയും കൂട്ടരും ചേർന്ന് ജാതിയുടെ പേരിൽ അധിക്ഷേപിച്ചതായി പരാതി നൽകിയത്. പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും കൂട്ടരും ഹൈകോടതിയെ സമീപിച്ചു.

ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950 ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്നത് പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് ഫാനി ദത്ത് കോടതിയെ ധരിപ്പിച്ചു.

ആനന്ദിന് സാധുവായ ഹിന്ദു പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അതിനാൽ നിയമപ്രകാരമുള്ള സംരക്ഷണത്തിനുള്ള യോഗ്യത അദ്ദേഹത്തിന് ഉണ്ടെന്നും ആനന്ദിന്റെ അഭിഭാഷകന്‍ വാദിച്ചു. വ്യാജ പരാതി നൽകി പട്ടികജാതി/പട്ടികവർഗ നിയമം ആനന്ദ് ദുരുപയോഗം ചെയ്‌തതായി കോടതി കണ്ടെത്തി.

വ്യക്തമായി അന്വേഷണങ്ങൾ നടത്താതെ കേസ് രജിസ്റ്റർ ചെയ്തതിന് പൊലീസിനെ കോടതി വിമർശിച്ചു. ആനന്ദിന്റെ പരാതിക്ക് നിയമപരമായ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹരിനാഥ് റാമിറെഡ്ഡിക്കും മറ്റുള്ളവർക്കുമെതിരായ കേസ് റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *