Your Image Description Your Image Description
Your Image Alt Text

അഹമ്മദാബാദ്: ബില്‍കിസ് ബാനു കേസിലെ പ്രതികള്‍ രണ്ടാഴ്ചയ്ക്കം കീഴടങ്ങണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് ദാഹോദ് എസ്പി. പ്രതികള്‍ക്ക് ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

സൂപ്രീം കോടതിയുടെ വിധി പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചതായും ദാഹോദ് എസ്പി ബല്‍റാം മീണ പറഞ്ഞു. പ്രതികള്‍ക്ക് കുടുംബവുമായി സംസാരിക്കുന്നതില്‍ അനുമതി നിഷേധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ലെ ഗുജറാത്തു കലാപത്തിനിടെ ബില്‍കീസ് ബാനുവിനെ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ മോചിപ്പിച്ചതിനെതിരെ ബില്‍കീസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നല്‍കിയ ഹര്‍ജികളിലായിരുന്നു കോടതി വിധി.

ബില്‍കിസ് ബാനു 5 മാസം ഗര്‍ഭിണിയായിരിക്കെയാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാര്‍ച്ച് 3ന് അക്രമികള്‍ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബില്‍കിസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തുകയും ചെയ്തു. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *