Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവിൽ ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ് ഫോമുകളായ ഒല, യൂബർ, റാപ്പിഡോ എന്നിവയുടെ ബൈക്ക് ടാക്‌സികള്‍ക്ക് ജൂണ്‍ 15 വരെ സര്‍വീസ് തുടരാന്‍ അനുമതി നല്‍കി ഹൈക്കോടതി. ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഈ മാസം രണ്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്താന്‍ ഒല, യൂബർ, റാപ്പിഡോ എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍, സര്‍വീസ് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റാപ്പിഡോയുടെ മാതൃകമ്പനിയായ റോപ്പീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, എഎന്‍ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ നല്‍കിയ ഇടക്കാല ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ബി.എം ശ്യാമപ്രസാദിന്റേതാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ബൈക്ക് ടാക്‌സികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാതെ സര്‍വീസുകള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു ഏപ്രില്‍ രണ്ടിലെ ഉത്തരവില്‍ കോടതി പറഞ്ഞത്. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് അനുസരിച്ച് ബൈക്ക് ടാക്‌സികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ രൂപം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കൃത്യമായ മാര്‍ഗനിര്‍ദേശ ചട്ടക്കൂടിന് രൂപം നല്‍കാതെ മോട്ടോര്‍ സൈക്കിളുകളെ ട്രാന്‍സ്‌പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്യാനോ ചരക്ക് ഗതാഗതത്തിന് അനുമതി നല്‍കാനോ കഴിയില്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. ബൈക്ക് ടാക്‌സികള്‍ നിയമവിരുദ്ധമാണെന്നും ഇരുചക്രവാഹനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും കേസിലെ വാദത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. അതിനിടെ, ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കുള്ള നിരോധനം നീക്കണമെന്ന് അടുത്തിടെ ബെംഗളൂരുവിലെ വനിതാ ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *