Your Image Description Your Image Description

സാമ്പത്തിക സേവനങ്ങൾക്കപ്പുറം സഹകരണ സംഘങ്ങൾ സാമൂഹ്യ പുരോഗതിക്ക്  ആഴത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.    സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോ 2025 ന്റെ ഭാഗമായി ‘കോ-ഓപ്പറേറ്റീവ്‌സ് vs കോർപ്പറേറ്റസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോളവൽക്കരണവും കോർപറേറ്റ് ആധിപത്യവും ലോകമെമ്പാടുമുള്ള സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ ഓഹരി ഉടമകൾക്ക് പരമാവധി ലാഭം നേടുക എന്ന പ്രാധമിക ലക്ഷ്യത്താൽ നയിക്കപ്പെടുന്ന കോർപ്പറേറ്റുകൾ സാങ്കേതികവിദ്യയുടേയും സാമ്പത്തിക വികാസത്തിന്റെയും പുരോഗതിക്ക് നിസംശയമായും സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ നാം  ആലോചിക്കേണ്ടത് സാധാരണ ജനങ്ങൾ ഇതിന്  കൊടുക്കുന്ന വില എന്താണ് എന്നുള്ളതാണ്.  ഇതിനു വിപരീതമായി ലാഭമുണ്ടാക്കുന്നതിന്റെ ആവശ്യകതയിൽ നിന്നല്ല മറിച്ച് സാമ്പത്തിക ശക്തി ജനാധിപത്യവൽക്കരിക്കാനും സാമൂഹ്യ വികസനം വളർത്തുവാനും നമ്മുടെ സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള സ്വപ്നത്തിൽ നിന്നും ജനിച്ച പ്രസ്ഥാനമാണ് കേരള സഹകരണ പ്രസ്ഥാനം. സഹകരണ സ്ഥാപനങ്ങൾ വെറും ധനകാര്യ സ്ഥാപനങ്ങളോ വ്യാപാര സ്ഥാപനങ്ങളോ അല്ല.  അവ സമൂഹത്തിലെ നീതി, സാമ്പത്തിക ജനാധിപത്യം, സാമൂഹ്യ വികസനം എന്നിവയുടെ ഊർജസ്വലമായ മുൻനിരപ്പോരാളികളാണെന്ന് മന്ത്രി പറഞ്ഞു.

വയനാട്  ചൂരൽമല ദുരന്തം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം ഉറച്ചുനിന്നത്   സഹകരണ സ്ഥാപനങ്ങളാണ്. ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ കേരള ബാങ്ക് പൂർണ്ണമായും എഴുതിത്തള്ളി. ലാഭത്തിനു മുകളിൽ മനുഷ്യ ക്ഷേമത്തെ പ്രതിഷ്ഠിക്കുക എന്നതാണ് സഹകരണ മനോഭാവത്തിന്റെ ഉൾകാഴ്ച.

കേരളത്തിന്റെ സഹകരണ വായ്പ്പാ മേഖലയുടെ മറ്റൊരു മാതൃകാപരമായ സവിശേഷത റിസ്‌ക് ഫണ്ടിന്റെ രൂപീകരണമാണ് . നമ്മുടെ സംസ്ഥാനത്തു മാത്രമുള്ള ഒരു സംവിധാനമാണിത്. ഈ പദ്ധതി  പ്രകാരം കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിനു മുൻപ് മരണപ്പെട്ടാൽ റിസ്‌ക് ഫണ്ട് ഇടപെടും. ശേഷിക്കുന്ന  വായ്പ്പാ തുകയ്ക്ക് തുല്യമായ തുക അല്ലെങ്കിൽ മൂന്നു ലക്ഷം രൂപ വരെ, ഇതിൽ ഏതാണോ കുറവ്  അത് ഫണ്ടിൽ നിന്ന്, കടം വാങ്ങുന്ന ആളുടെ അക്കൗണ്ടിലേക്കു മാറ്റപ്പെട്ടുകയാണ്. മരണപ്പെട്ട ആളുടെ അവകാശികൾ ദു:ഖ സമയത്ത്  കടബാധ്യതയിൽ പെടാതിരിക്കാൻ ഇത് വലിയ സഹായമാകുന്നു. ധനകാര്യത്തിൽ  ഉൾച്ചേർത്തിരിക്കുന്ന കാരുണ്യത്തിനു ഇതിലും നല്ലൊരു  ഉദാഹരണമില്ല എന്നും മന്ത്രി പറഞ്ഞു.

സഹകരണ സ്ഥാപനങ്ങൾ  ജനാധിപത്യ നിയന്ത്രണ സംവിധാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിൽ ഓരോ അംഗത്തിനും തുല്യ വോട്ടവകാശം ലഭിക്കുന്നു. ‘ഒരംഗം ഒരു വോട്ട്’ എന്ന നിലയിൽ നിങ്ങൾ എത്ര ധനികനായാലും ദരിദ്രനായാലും നിങ്ങളുടെ ശബ്ദത്തിനു തുല്യ പ്രാധാന്യമുണ്ട്. ഈ ജനാധിപത്യ ചട്ടക്കൂട് അംഗങ്ങൾക്കിടയിൽ ശക്തമായ ഉടമസ്ഥാവകാശം, ഉത്തരവാദിത്വം, ഐക്യദാർഡ്യം എന്നിവ വളർത്തിയെടുക്കുന്നു. സമ്പത്ത് സൃഷ്ടിക്കലും സാമൂഹ്യ ക്ഷേമവും പരസ്പ്പരം കൈകോർക്കുന്ന ജനങ്ങളുടെ ഒരു യഥാർത്ഥ സമ്പദ്‌വ്യവസ്ഥ  നമ്മുക്കു സൃഷ്ടിക്കാൻ കഴിയുന്നത് ഇത്തരം മാതൃകകളിലൂടെയാണ്.

സഹകരണ പ്രസ്ഥാനം സാമ്പത്തിക ഇടപാടുകളിൽ മാത്രം ചുരുങ്ങുന്നില്ല.  ജീവിതം കെട്ടിപ്പടുക്കുക, നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി എന്ന നിലയിൽ സൂചിപ്പിക്കുന്നത് പുതിയ തലമുറയേ സംബന്ധിച്ച്  ഈ മാതൃകയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ്. നീതിയുക്തവും മാനുഷികവും ജനാധിപത്യപരവുമായ ഒരു ഭാവി നമ്മുടെ യുവാക്കൾക്ക് അവകാശപ്പെടണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും തൊഴിൽ നയങ്ങളുടെയും സഹകരണ മൂല്യങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കണം. വ്യക്തിഗത  സമ്പത്ത് കൊണ്ട് മാത്രമല്ല നമ്മൾ പരസ്പരം എത്രത്തോളം ഉയർത്തുന്നു എന്നതിലൂടെയാണ് യഥാർത്ഥ പുരോഗതി അളക്കുന്നത് എന്നും നാം അവരെ പഠിപ്പിക്കണം. കോർപ്പറേറ്റ് അത്യാഗ്രഹം പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സമയത്ത് കേരളം ഒരു ബദൽ പാത തുടരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താം, അവയുടെ ജനാധിപത്യ രീതികൾ സംരക്ഷിക്കാം.

സഹകരണ വകുപ്പുമായി ചേർന്ന് സ്‌കൂൾ കുട്ടികൾക്കാവശ്യമായ നോട്ട്  ബുക്കുകൾ, പെൻസിലുകൾ, മറ്റു അവശ്യ വസ്തുക്കൾ സ്‌കൂൾ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുമെന്നും കൺസ്യൂമർ ഫെഡ് അതിനുവേണ്ട സഹായങ്ങൾ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദൻ  എം.എൽ.എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ കെ രവി രാമൻ, ഇഫ്കോ (കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെൻറ്) ജനറൽ മാനേജർ സന്തോഷ് കുമാർ ശുക്ല, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് വൈസ് ചെയർമാൻ ആർ തിലകൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *