Your Image Description Your Image Description

കല്പറ്റ: ഏറെക്കാലത്തെ മാന്ദ്യത്തിന് ശേഷം മികച്ച വിലയിൽ കുരുമുളക്. വയനാട്ടിൽ കർഷകരിൽ നിന്ന് സാധാ കുരുമുളക് കിലോയ്ക്ക് 700 രൂപയ്ക്കും വയനാടൻ കുരുമുളക് 710 രൂപയ്ക്കുമാണ് ഇപ്പോൾ ശേഖരിക്കുന്നത്. എന്നാൽ കൊച്ചിയിൽ ഇതിൽ നിന്ന് പത്തുരൂപ വരെ വില കൂടും. ചില്ലറ വിപണിയിലും വില മെച്ചപ്പെട്ടു. ഗുണമേന്മയേറിയ ഏറ്റവും വിലയുള്ള വയനാടൻ ഗോൾഡ് കുരുമുളകിന് ചില്ലറ വിപണിയിൽ കിലോയ്ക്ക് 850 രൂപ വരെ വിലയുള്ളതായാണ് വിവരം. 720 മുതലാണ് ചില്ലറ വിപണിയിൽ കുരുമുളകിന്റെ വില.

അന്താരാഷ്ട്ര വിപണിയിൽ പ്രധാന കുരുമുളക് ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതാണ് കുരുമുളകിന് മെച്ചപ്പെട്ട വില ലഭിക്കാൻ കാരണം. ഏറെക്കാലം കിലോയ്ക്ക്‌ 600-650 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് വിലയിൽ കുതിപ്പു തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. കുരുമുളകിന് കർണാടകയിൽ 850 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നുണ്ട്. ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് ഇറക്കുമതി കുറഞ്ഞതാണ് ആഭ്യന്തര കർഷകരെ തുണച്ചത്. എന്നാൽ വയനാട്ടിൽ ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ഉത്പാദനക്കുറവ് കർഷകർ നേരിടുന്നുണ്ട്. ഇതിനിടയിലും വിപണിയിൽ കുരുമുളക് എത്തിക്കാനായ കർഷകർക്ക് മികച്ച വിലയും ലഭിച്ചു.

വയനാടിന് സമാനമായ വില തന്നെയാണ് വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്‌നാട് ഗ്രാമങ്ങളിലെ കർഷകർക്കും ലഭിക്കുന്നത്. ഇവർക്കും ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇക്കുറി നല്ല വില ലഭിച്ചു. ഉത്തരേന്ത്യൻ വിപണികളാണ് രാജ്യത്ത് കുരുമുളക് വിലയെ നിയന്ത്രിക്കുന്നത്. ഇവർ എത്രത്തോളം ആഭ്യന്തര വിപണിയെ ആശ്രയിക്കുമെന്നത് പ്രധാനമാണ്. ശ്രീലങ്കയിൽ മേയ് മാസത്തോടെ കുരുമുളക് വിളവെടുപ്പ് തുടങ്ങും. അത്‌ ഇന്ത്യൻ വിപണിയിലേക്ക് എത്തിയാൽ വില കുറയും. എന്നാൽ, അവയ്ക്ക് ഗുണമേന്മ കുറവായതിനാൽ ആഭ്യന്തര ഉത്പാദനത്തിൽ തന്നെയാണ് ഉത്തേരേന്ത്യൻ വ്യാപാരികളും താത്പര്യപ്പെടുന്നത് എന്നാണ് സൂചന. അതിനാൽ മികച്ച വിലയിൽ തന്നെ പിടിച്ചുനിൽക്കാനാകുമെന്നാണ് വ്യാപാരികളും കർഷകരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *