Your Image Description Your Image Description

കൊച്ചി: വാഹനത്തിൽ അമിതഭാരം കയറ്റിയതിന് ഉടമസ്ഥനും ഡ്രൈവർക്കും 54,000 രൂപ വീതം പിഴ അടക്കാൻ വിധിച്ച് കോടതി. ആർടിഒ എൻഫോഴ്സ്മെന്റ് എറണാകുളം ഓഫീസിൽ നിന്നും നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പ്രതികൾ കുറ്റക്കാർ ആണെന്ന് കണ്ടെത്തി പിഴയിട്ടത്.

2021 ഫെബ്രുവരി 22-ാം തീയതി എറണാകുളം ആർടിഒ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ ശ്രീ ശ്രീകാന്ത് എം.ബി. കാലടിയിൽ വച്ച് ടിപ്പർ ടോറസ് വാഹനം പരിശോധിച്ചതിൽ 35 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ 52490 കിലോ ഭാരം കയറ്റി എന്ന് കണ്ടെത്തിയതിനാൽ 17 ടൺ അമിത ഭാരത്തിന് 35500/- രൂപ കോമ്പൗണ്ട് ചെയ്യാൻ ഇചല്ലാൻ നൽകിയത്. എന്നാൽ വാഹന ഉടമയും ഡ്രൈവറും കോമ്പൗണ്ട് ചെയ്യാൻ തയ്യാറല്ലാത്തതിനാൽ ആർടിഒ യുടെ നിർദ്ദേശപ്രകാരം എഎംവിഐ ആയ ശ്രീ.ജോബിൻ എം ജേക്കബ്‌ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

എന്നാൽ വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ബെന്നി ടി.യു. ഡ്രൈവർ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിൻസ് ജോസഫ്‌ എന്നിവർ കോടതിയിൽ കുറ്റം നിഷേധിച്ചാൽ കേസ് വിചാരണയിലേക്ക് നീണ്ടു. 7 സാക്ഷികളെയും 12 അനുബന്ധ രേഖകളും ആണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. കോടതി വിധി പ്രകാരം 108000 രൂപ പിഴ കോടതിയിൽ അടയ്ക്കണം. പിഴ അടക്കാത്ത പക്ഷം 6 മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. മോട്ടോർ വാഹന വകുപ്പിന് വേണ്ടി കോടതിയിൽ അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ സുമി പി ബേബി ഹാജരായി.

2019 ലെ ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമ പ്രകാരം അമിത ഭാരം കയറ്റിയ വാഹനത്തിന്റെ ഡ്രൈവറും ഉടമയും 20000 രൂപയും കൂടാതെ ഓരോ ടൺ അമിതഭാരത്തിനും 2000 രൂപയും ചേർത്ത് പിഴ അടക്കണം. എന്നാൽ സംസ്ഥാന സർക്കാറിന് നൽകിയ അധികാരം ഉപയോഗിച്ച് അമിതഭാരം കയറ്റിയ വാഹനത്തിനു കൊമ്പൗണ്ടിഗ് ഫീ ആയി 10000 രൂപയും അതോടൊപ്പം ഓരോ ടണിനും 1500 രൂപയും ചേർത്ത തുക ആയി കുറച്ചിട്ടുണ്ട്. കോടതി ഉത്തരവ് വരാത്ത കേസുകളിൽ വാഹന ഉടമയോ ഡ്രൈവറോ മോട്ടോർ വാഹന വകുപ്പിൽ കോമ്പൗണ്ട് ചെയ്ത് തീർപ്പാക്കാൻ സാധിക്കും.

കോമ്പൗണ്ടിംഗ് ഫീ അടച്ച് തീർപ്പാക്കാത്ത എല്ലാ കേസുകളും കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾക്കായി സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസിൽ അയോഗ്യത കൽപ്പിക്കുന്ന നടപടികൾ, വാഹനത്തിൻറെ പെർമിറ്റിൽ നടപടി എടുക്കുന്നതിനു വേണ്ടിയുള്ള നടപടികൾ എന്നിവ നടന്നു വരുന്നതായി ആർടിഒ ശ്രീ മനോജ് കെ അറിയിച്ചു.

നിലവിൽ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ നടക്കുന്ന കേസുകളിൽ എറണാകുളം ജില്ല ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന വാരാന്ത്യ അദാലത്ത് പ്രയോജനപ്പെടുത്തുകയോ അല്ലെങ്കിൽ വാഹന ഉടമ ഡ്രൈവർ എന്നിവരിൽ ആരെങ്കിലും ഒരാൾ ഓഫീസിൽ നേരിട്ട് എത്തിയാൽ കോമ്പൗണ്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും എന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *