Your Image Description Your Image Description

വാഷിങ്ടൺ: 90 ദിവസത്തേക്ക് വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവ മരവിപ്പിച്ച ഡോണൾഡ്‌ ട്രംപിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണികളിൽ വൻ കുതിപ്പ്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ കുതിപ്പാണ് വിപണികളിൽ ഉണ്ടായത്. എസ്&പി ഇൻഡക്സ് 9.5 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 100 12 ശതമാനം നേട്ടത്തോടെയും ഡൗ ജോൺസ് 7.9 ശതമാനം ഉയർച്ചയോടെയും വ്യാപാരം അവസാനിപ്പിച്ചു.

എസ്&പി ഇൻഡ്ക്സിന് 2008ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ആഗോള വിപണിയിലെ തകർച്ചക്ക് പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതുവരെ 10 ശതമാനം മാത്രമായിരിക്കും തീരുവ. 75ലധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ചവേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *