Your Image Description Your Image Description

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം (3,07,120) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

സംസ്ഥാനത്തെ 1381 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 16,644 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മാധ്യമ പ്രവർത്തകർ, സെക്രട്ടേറിയറ്റ് ജീവനക്കാർ, ടെക്നോപാർക്ക് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാൽ സ്ത്രീകൾക്ക് കാൻസർ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുന്നതാണ്.2,80,161 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിംഗ് നടത്തി. അതിൽ 9,585 പേരെ (3 ശതമാനം) സ്തനാർബുദം സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു.

1,91,908 പേരെ ഗർഭാശയഗള കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 7,460 പേരെ (4 ശതമാനം) തുടർ പരിശോധനയ്ക്കായും 1,39,856 പേരെ വായിലെ കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 943 പേരെ (1 ശതമാനം) തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു. ഈ ക്യാമ്പയിനിലൂടെ നിലവിൽ 37 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കും.

സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *