Your Image Description Your Image Description

ജക്കാർത്ത: ഇന്തോനീഷ്യയിലെ ഇരട്ടമുഖ അഗ്നിപർവതം പുകയുന്നു. ലെവോടോബി ലാകി-ലാകി എന്ന അ​ഗ്നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഈ അ​ഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. അഗ്നിപർവതം സമ്മർദ്ദത്തിലാകുന്നതിന്റെ സൂചനകൾ ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിപർവതത്തിന്‍റെ ഒരു മുഖം ശാന്തമാണെങ്കിലും മറ്റൊരു മുഖമാണ് ക്ഷുഭിതമായി തുടരുന്നത്. വിനോദ സഞ്ചാരികളടക്കം ഏറെയെത്തുന്ന ഫ്ലോറസ് ദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ബാലിയിലേക്കുള്ള വിമാന സർവീസുകളിൽ പലതും കഴിഞ്ഞ ദിവസം തന്നെ നിർത്തലാക്കിയിരുന്നു. കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. അ​ഗ്നിപർവതം പുകയുന്നതിന്റെ പശ്ചാത്തലത്തിൽ ബാലിയിലേയ്ക്ക് വരുന്ന വിനോദ സഞ്ചാരികൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫ്ലോറസ് ദ്വീപിന്റെ തെക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഇരട്ട അഗ്നിമുഖമുള്ള അഗ്നിപർവതമാണ് ലെവാടോബി. ലെവോടോബി ലാകിലാകി സ്‌ഫോടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജാഗ്രതാ നില ലെവൽ മൂന്നിൽ നിന്നും നാലായി ഉയർത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ഈ അഗ്നിപർവതത്തിൽ നടന്ന സ്ഫോടനത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. 850 സജീവ അഗ്നിപർവതങ്ങൾ ഉള്ള ഇവിടെ ഭൂചലനങ്ങളും പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *