Your Image Description Your Image Description

ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന ചേര്‍ത്തല ശുചിമുറി മാലിന്യ സംസ്ക‌രണ പ്ലാന്‍റ് നിർമ്മാണം അവസാന ഘട്ടത്തിൽ. അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കി പ്ലാന്‍റ് ഉടന്‍ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല നഗരസഭ ആനത്തറ വെളിയിൽ നിർമിക്കുന്ന നിർമിക്കുന്ന പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ശുചിമുറി മാലിന്യപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാകും.
പ്ലാൻ്റിന്റെ 90 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തിയായി. നിലവിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ പ്രവർത്തികൾ പുരോഗമിക്കുകയാണ്. അവസാനഘട്ട പണികളും വേഗത്തിൽ പൂർത്തിയാക്കി പ്ലാന്റ് അതിവേഗം പ്രവർത്തനസജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ചേർത്തല നഗരസഭ.
7.33 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പ്ലാന്റ് നിർമ്മിക്കുന്നത്. ദിവസേന 2.50 ലക്ഷം ലിറ്റർ വരെ ശുചിമുറി മാലിന്യം ഇതുവഴി സംസ്‌കരിക്കാൻ കഴിയും. മുംബൈ ആസ്ഥ‌ാനമായ ഐയോൺക്സ് എൻവിറോ ടെക്ക് കമ്പനിക്കാണ് നിർമ്മാണ ചുമതല. പത്ത് വർഷത്തേക്ക് തുടർപരിപാലനത്തിനുള്ള കരാറും കമ്പനിയും നഗരസഭയുമായി ഒപ്പുവച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ശുചിമുറി മാലിന്യ സംസ്കരണം ലക്ഷ്യം വെച്ചാണ് പ്ലാന്റ് നിർമ്മിക്കുന്നത്.
എം.ബി.ബി.ആർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ എത്തുന്ന ശുചിമുറി മാലിന്യങ്ങൾ പുനരുപയോഗക്ഷമമാക്കി മാറ്റുവാനും ഖരമാലിന്യങ്ങൾ വളമാക്കി മാറ്റുവാനും സാധിക്കും. പ്ലാന്റ് പ്രവർത്തനക്ഷമമായതിനു ശേഷം ശുദ്ധീകരിക്കുന്ന ജലം പ്ലാന്റിന്റെ പരിസരത്ത് ഒരുക്കുന്ന ഗ്രീൻ ബെൽറ്റിലെ ചെടികൾ നനയ്ക്കുന്നതിനും ദേശീയപാത അടക്കമുള്ള ഇടങ്ങളിലെ പൂന്തോട്ടങ്ങൾ നനയ്ക്കുന്നതിനുമായി ഉപയോഗിക്കും. കൂടാതെ ഖരമാലിന്യം ജൈവ വളമാക്കി വിൽക്കുവാനുമുള്ള പദ്ധതികളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്.
ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തതുമൂലം ജില്ല വലിയ തോതിലുള്ള പ്രകൃതി, ജല മലിനീകരണ പ്രശ്നങ്ങൾ നേരിട്ടുവന്ന സാഹചര്യത്തിലാണ് ആദ്യഘട്ട നടപടികളുടെ ഭാഗമായി ചേർത്തലയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്. എന്നാൽ
പദ്ധതി ആവിഷ്കരിച്ചതുമുതൽ ഒട്ടേറെ തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മന്ത്രിതലത്തിലും നഗരസഭ തലത്തിലും നടത്തിയ വിവിധ ചർച്ചകൾക്കൊടുവിലാണ് പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ച് പൂർത്തീകരണത്തിലേക്കെത്തുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട് ആശങ്കകൾ അറിയിച്ചവരെയും കേസുമായി മുന്നോട്ടുപോയവരെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തന്നെ നേരിട്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *