Your Image Description Your Image Description

തിരുവനന്തപുരം: ഇനി നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പി.വി അൻവർ. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അൻവർ തന്റെ രാഷ്ട്രീയ നീക്കം തുറന്നുപറഞ്ഞത്. തന്റെ പോരാട്ടം പിണറായിസത്തിന്‌ എതിരെയാണ്. നിലമ്പൂരിൽ
യുഡിഫിന് പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ രാജിവെച്ചത്. കഴിഞ്ഞ 11ന് മെയിൽ വഴി സ്‌പീക്കർക്ക് രാജി നൽകിയിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. മലയോര മേഖലയിലെ ജനങ്ങൾക്കായി നിലകൊള്ളും. ഇത് സംബന്ധിച്ച് സാമുദായിക നേതാക്കളുമായി ചർച്ച നടത്തി. ഇന്ത്യ മുന്നണിയിലും വിഷയം ഉന്നയിച്ചിരുന്നു. നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അന്‍വര്‍ നന്ദി പറഞ്ഞു. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടമെന്നും അൻവർ പറഞ്ഞു.

രാവിലെ സ്പീക്കര്‍ എ.എൻ ഷംസീറിനെ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺ​ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *